ചലച്ചിത്രലോകത്ത് കറുത്തവർഗക്കാർക്ക് അഭിനയരംഗത്ത് ഇടം കണ്ടെത്തിയ അതുല്യനടനെയാണ് സിഡ്നി പൊയിറ്ററുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.വർണവിവേചനം കത്തിനിന്ന കാലത്ത് മികച്ച വേഷങ്ങൾ ചെയ്ത് സിനിമയിലെ ക്ളാസിക്ക് ആക്ടർ എന്ന വിശേഷണം സ്വന്തമാക്കിയ നടനാണ് പൊയിറ്റർ.കറുത്തവർഗക്കാരിൽ മികച്ച നടനുള്ള ഓസ്ക്കാർ ആദ്യമായി കരസ്ഥമാക്കിയതും ഈ ബഹാമീസ്-അമേരിക്കൻ നടനാണ്.അഭിനയത്തിലെ അനുപമമായ ശൈലിയും വേഗവും ചടുലതയുമൊക്കെ പൊയിറ്ററിലെ നടന്റെ പ്രത്യേകതയായിരുന്നു.ജോസഫ് മാങ്കിവിക്സിന്റെ ' നോ വേ ഔട്ട് ' എന്ന ചിത്രമായിരുന്നു പൊയിറ്ററുടെ ആദ്യ ബ്രേക്ക്.അതിൽ വർണവിവേചനത്തിന് വാദിക്കുന്നവരെ ശുശ്രൂഷിക്കുന്ന കറുത്ത വർഗക്കാരനായ ഡോക്ടറുടെ വേഷമായിരുന്നു പൊയിറ്റർക്ക്. അടുത്ത ചിത്രം ബ്ളാക്ക് ബോർഡ് ജംഗിൾ.പിന്നീട് ശ്രദ്ധേയമായ ' ടു സർ വിത്ത് ലൗ ' വന്നു.തുടർന്ന്
' എഡ്ജ് ഓഫ് ദി സിറ്റി' യും ദി ഡിഫൈന്റ് വൺസും പൊയിറ്ററുടെ താരമൂല്യം ഉയർത്തി.ലില്ലീസ് ഓഫ് ദ ഫീൽഡ് (1964 ) എന്ന സിനിമയിലെ കഥാപാത്രം മികച്ച നടനുള്ള ഓസ്ക്കാർ പൊയിറ്റർക്കു നേടിക്കൊടുത്തു.കന്യാസ്ത്രീകളെ സഹായിക്കുന്ന ഒരു സാധാരണ പണിക്കാരന്റെ വേഷമായിരുന്നു അത്.
കറുത്തവർഗക്കാർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിമർശനങ്ങളിൽ പതറിയില്ലെങ്കിലും ഒഥല്ലോയുടേതടക്കമുള്ള വേഷങ്ങൾ പൊയിറ്റർ ഉപേക്ഷിച്ചിട്ടുണ്ട്.ഹൂ ഈസ് കമിംഗ് ടു ഡിന്നർ, എഡ്ജ് ഓഫ് ദി സിറ്റി,ഹീറ്റ് ഓഫ് നൈറ്റ് തുടങ്ങിയ ചിത്രങ്ങൾ പൊയിറ്ററെ ഹോളിവുഡ്ഢിലെ എക്കാലത്തേയും മികച്ച നടൻമാരുടെ നിരയിലേക്കുയർത്തി.അമേരിക്കയിൽ കറുത്ത വർഗക്കാരും വെള്ളക്കാരും തമ്മിലുള്ള അകലം വർദ്ധിച്ചുനിന്ന 1967 ൽ പൊയിറ്ററുടെ സിനിമകൾ തരംഗമായി മാർട്ടിൻ ലൂഥർ കിംഗിനെ പ്രതിബിംബിപ്പിക്കുന്ന കലാകാരനായി പൊയിറ്റർ മാറി.തന്നെ ഏറ്റവും ആകർഷിച്ച നടനാണ് പൊയിറ്ററെന്ന് ബരാക് ഒബാമ പറഞ്ഞിട്ടുണ്ട്. .ലോറൻസ് ഫിഷ്ബൺ,ഡെൻസിൽ വാഷിംഗ്ടൺ,ഫോറസ്റ്റ് വിറ്റ് ടേക്കർ,ടെറൻസ് ഹൊവാർഡ് എന്നിവരടക്കം പല താരങ്ങളുടെയും വഴികാട്ടിയായിരുന്നു പൊയിറ്റർ.ബഹാമിയൻ മാതാപിതാക്കൾക്ക് പിറന്ന പൊയിറ്റർ ശരിക്കും ജനിച്ചത് മിയാമിയിലായിരുന്നു.അങ്ങനെ പൊയിറ്റർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചിരുന്നു.അതുല്യനടനോടുള്ള ആദരവിന്റെ ഭാഗമായി ബഹാമാസിന്റെ ജപ്പാനിലെ അംബാസിഡറായും നിയമിക്കപ്പെട്ടു. 2002 ൽ പൊയിറ്റർക്ക് ഓണററി ഓസ്ക്കാറും ലഭിച്ചു.കറുത്തവർഗക്കാരായ അഭിനേതാക്കൾക്ക് ഹോളിവുഡ്ഢിൽ മേൽവിലാസം ഉണ്ടാക്കിയ നടനാണ് 94-ാം വയസിൽ യാത്രയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |