ആറ് മാസക്കാലം അടച്ചിട്ട തിയേറ്ററുകൾ വീണ്ടും തുറന്നുവെങ്കിലും പ്രതിസന്ധി തുടരുന്നു. റിലീസ് ചെയ്ത മിക്ക ചിത്രങ്ങൾക്കും പ്രധാന നഗരങ്ങളിലൊഴികെയുള്ള തിയേറ്ററുകളിൽ ലഭിക്കുന്ന തണുപ്പൻ പ്രതികരണമാണ് സിനിമാലോകത്തെ ആശങ്കയിലാഴ്‌ത്തുന്നത്.
ചെറുപട്ടണങ്ങളിലെ പല തിയേറ്ററുകളിലും പ്രേക്ഷകരുടെ കുറവ് മൂലം പ്രദർശനങ്ങൾ പലതും ഉപേക്ഷിച്ചിരുന്നു. അമ്പത് ശതമാനം ഒക്യുപൻസിയിൽ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമെ പ്രവേശനമനുവദിക്കൂവെന്ന നിബന്ധന പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റുന്നതിന്റെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
പ്രതീക്ഷയായി
രജനികാന്ത്, സുരേഷ് ഗോപി
ദുൽഖർ ചിത്രങ്ങൾ
സൂപ്പർ സ്‌റ്റാർ രജനികാന്തിന്റെ അണ്ണാത്തെ നാളെ ലോക വ്യാപകമായി റിലീസ് ചെയ്യും. പി.വി.ആർ ഗ്രൂപ്പ് കേരളത്തിലെത്തിക്കുന്ന ചിത്രം ഒരു പ്രമുഖ മൾട്ടിപ്ളക്സി ഗ്രൂപ്പിന്റെ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്നറിയുന്നു.
വിതരണക്കാർക്ക് നൽകേണ്ട കോടിക്കണക്കിന് രൂപ ബാദ്ധ്യത വരുത്തിയതിനാലാണ് ഈ ഗ്രൂപ്പിന് വിലക്കേർപ്പെടുത്തിയതത്രെ. കേരളത്തിലാകെ 58 സ്‌ക്രീനുകളാണ് ഈ ഗ്രൂപ്പിനുള്ളത്. ഇതിൽ പല സ്‌ക്രീനുകളും ഇനിയും തുറന്നിട്ടില്ല. ജോലിക്കാരുടെ കുറവും അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതുമൊക്കെയാണ് കാരണം. ഈ ഗ്രൂപ്പിന്റെ പുനലൂരിലുള്ള പുതിയ തിയേറ്ററുകൾ പ്രദർശനസജ്ജമായെങ്കിലും അവിടെയും സിനിമ നൽകില്ലെന്ന നിലപാടിലാണ് വിതരണക്കാർ.
വിതരണക്കാർക്ക് നൽകാനുള്ളത് പോലെ ചില വിതരണക്കാർ ഇങ്ങോട്ടും കുടിശിക നൽകാനുണ്ടെന്നാണ് ഈ മൾട്ടിപ്ളക്സ് ഗ്രൂപ്പിന്റെ പ്രതിനിധികൾ പറയുന്നത്.
അണ്ണാത്തെ കേരളത്തിൽ 300 തിയേറ്ററുകളിലെങ്കിലും റിലീസ് ചെയ്യുമെന്നാണ് സൂചന. വീരം, വേതാളം, ശിരുത്തെ തുടങ്ങിയ ഹിറ്റുകളൊരുക്കിയ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫാൻസിനും ഫാമിലിയും ഒരുപോലെ സ്വീകാര്യമാകുന്ന ഒരു മാസ് എന്റർടെയ്‌നറായിരിക്കുമെന്നാണ് സൂചന.
ദുൽഖർ സൽമാന്റെ കുറുപ്പാണ് മലയാളത്തിലെ അടുത്ത ബിഗ് റിലീസ്. കേരളത്തിലെ 400 തിയേറ്ററുകളിൽ കുറുപ്പ് റിലീസ് ചെയ്യുമെന്നാണ് വിവരം.
ആസിഫ് അലിയും രജീഷാ വിജയനും വീണ്ടും ഒന്നിക്കുന്ന എല്ലാം ശരിയാകും നവംബർ 19നും സുരേഷ് ഗോപി നായകനാകുന്ന കാവൽ നവംബർ 25നും തിയേറ്ററുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |