
മലപ്പുറം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ചിലയിടങ്ങളിൽ ചട്ടലംഘനവും സംഘർഷവും നടന്നുവെന്ന് ആരോപണം. കാസർകോട് യുഡിഎഫ് ചീഫ് ഏജന്റ് ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിൽ കയറിയപ്പോൾ, മലപ്പുറത്ത് ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി ലീഗ് പ്രവർത്തകന് മർദനമേറ്റു.
ബൂത്തിനുള്ളിൽ സ്‌പൈ ഗ്ലാസുമായി എത്തിയ ചീഫ് ഏജന്റ് അഡ്വ. ബിഎം ജമാലിനെ ഇലക്ഷൻ സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബേക്കൽ ഇസ്ലാമിയ എൽപി സ്‌കൂളിലെ 144-ാം നമ്പർ ബൂത്തിൽ നിന്നായിരുന്നു ജമാലിനെ കസ്റ്റഡിയിലെടുത്തത്. വോട്ടിംഗ് രഹസ്യം ചോർത്താനാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ ഈ കണ്ണട ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ കണ്ണട അധികൃതർ പിടിച്ചെടുത്തു. പിന്നീട് ജമാലിനെ വിട്ടയച്ചതായാണ് വിവരം.
അതേസമയം, മലപ്പുറം മങ്കടയിൽ മുസ്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദനമേറ്റു. തിരൂർക്കാട് സ്വദേശി ഷബീറിനാണ് മർദനമേറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവർ ഇക്ബാൽ, സുഹൃത്ത് ആഷിഖ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിനെതിരെ ഷബീർ ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് മർദനത്തിന് കാരണമായതെന്ന് എഫ്‌ഐആറിൽ പറയുന്നു. പരിക്കേറ്റ ഷബീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംസ്ഥാനത്ത് വോട്ടിംഗ് പുരോഗമിക്കുകയാണ്. 41 ശതമാനമാണ് കേരളത്തിൽ ഇതുവരെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |