പാലക്കാട്: പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും എതിർത്തും കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമായി തുടരവേ, മുൻ എം.എൽ.എയും മുതിർന്ന നേതാവും മുൻ ഡി.സി.സി പ്രസിഡന്റുമായ എ.വി.ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. വികാരാധീനനായിട്ടായിരുന്നു വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപനം.
50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു. പാർട്ടിക്ക് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവച്ചത്. മനസിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്നുണ്ടായി. പാർട്ടിയുടെ മുന്നോട്ടുപോക്കിന് താൻ തടസമാകുമോ എന്ന ഭീതിയാണ് തീരുമാനത്തിന് പിന്നിൽ. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്ന് ഗോപിനാഥ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റുമാരെച്ചൊല്ലിയുയർന്ന തർക്കത്തിൽ കോൺഗ്രസ് വിടുന്ന ആദ്യനേതാവായി ഗോപിനാഥ്. അതേസമയം, വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചതും ശ്രദ്ധേയമായി. എന്നാൽ, സി.പി.എമ്മിലേക്കോ മറ്റേതേങ്കിലും പാർട്ടിയിലേക്കോ പോകുന്നതിനെക്കുറിച്ചുള്ള സൂചനയൊന്നും നൽകിയില്ല. പാർട്ടിയെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. ഇപ്പോൾ ഒരു പാർട്ടിയിലേക്കും പോകുന്നില്ല. നല്ല പ്രകാശം മുന്നിൽ കാണുമെന്ന ഉത്തമ വിശ്വാസത്തിലാണ് തുടർയാത്ര ആരംഭിക്കുന്നത്, എന്നായിരുന്നു ഇതേക്കുറിച്ചുള്ള പ്രതികരണം.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അനുനയശ്രമം തുടങ്ങിയിട്ടുണ്ട്. ഗോപിനാഥിനെ ഇടതുപാളയത്തിലെത്തിക്കാൻ സി.പി.എമ്മും എൻ.സി.പിയും അണിയറ നീക്കം ശക്തമാക്കി. സി.പി.എമ്മിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ഗോപിനാഥിനെ പാലക്കാട് ഡി.സി.സി അദ്ധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവർ നേരത്തെ രംഗത്തെത്തിയിരുന്നു. പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടെറെപ്പേർ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും കത്തയച്ചിരുന്നു.
സീറ്റിനെച്ചൊല്ലിയും ഇടഞ്ഞു
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് സീറ്റിനെച്ചൊല്ലി ഗോപിനാഥ് കോൺഗ്രസ് നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അനുനയിപ്പിച്ചത്. മുൻ ആലത്തൂർ എം.എൽ.എയാണ്. പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവിൽ അവിടെ മെമ്പർ.
''
കോൺഗ്രസിലെ ഒരു സ്ഥാനവും ആവശ്യമില്ല. സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമല്ല രാജി.
- എ.വി.ഗോപിനാഥ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |