ന്യൂഡൽഹി: പ്രശസ്ത കാർഷിക സാമ്പത്തിക വിദഗ്ദ്ധനും മുൻ ആസൂത്രണ കമ്മിഷൻ അംഗവുമായ അഭിജിത് സെൻ(72) അന്തരിച്ചു. തിങ്കളാഴ്‌ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഭിജിത് സെൻ അദ്ധ്യക്ഷനായ കാർഷിക ചെലവ്,വില നിർണയ സമിതിയാണ്(സി.എ.സി.പി) വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ എൻ.ഡി.എ സർക്കാരിന്റെ കാലത്ത് കാർഷിക ഉത്പാദന ചെലവ്,താങ്ങുവില തുടങ്ങിയവ സംബന്ധിച്ച ദീർഘകാല ധാന്യ നയത്തെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ബി.പി.എൽ,എ.പി.എൽ പരിധിയില്ലാതെ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഏകീകൃത നിരക്കിൽ അരിയും ഗോതമ്പും നൽകണമെന്ന് സമിതി ശുപാർശ ചെയ്‌തിരുന്നു.
സസെക്‌സ്,ഓക്‌സ്‌ഫോർഡ്,കേംബ്രിഡ്ജ്,ജവഹർലാൽ നെഹ്റു സർവകലാശാലകളിൽ അദ്ധ്യാപകനായിരുന്നു. 1981ൽ കേംബ്രിഡ്ജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി. 2010ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. സാമ്പത്തിക വിദഗ്‌ദ്ധയായ ജയതി ഘോഷാണ് ഭാര്യ. മാദ്ധ്യമ പ്രവർത്തകയായ ജാഹ്‌നവി സെൻ മകളാണ്.
കേരളത്തിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു സെന്നെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി അനുസ്‌മരിച്ചു. കേരളത്തിലെ ആസൂത്രണചർച്ചകളിൽ പങ്കാളിയായിരുന്നു. 2006-11ലെ കേരള സർക്കാരിന്റെ കാലത്തും അല്ലാതെയും അദ്ദേഹവുമായി ഇടപഴകാൻ അവസരങ്ങൾ ലഭിച്ചു. പാവപ്പെട്ടവരുടെ പക്ഷത്ത് നിന്നാണ് സെൻ സമ്പദ്‌വ്യവസ്ഥയെ വിശകലനം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |