കൊച്ചി: മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ മൃതദേഹത്തിന് മുന്നിൽ "നാൻ പെറ്റ മകനേ..." എന്ന് നെഞ്ചുരുകി ഒരമ്മ തേങ്ങിയതിന്റെ നൊമ്പരം അടങ്ങും മുമ്പാണ് ഇടുക്കിയിൽ ധീരജ് കൊല്ലപ്പെട്ടത്.
2018 ജൂലായ് 8നാണ് 21 കാരനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയായിരുന്നു. മൂന്നാർ വട്ടവടയിലെ നിർദ്ധന കുടുംബത്തിലെ മനോഹരൻ - പൂവതി ദമ്പതികളുടെ മകൻ. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് യൂണിറ്റ് പ്രവർത്തകനുമായിരുന്നു.
കാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെട്ട സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട മതിലെഴുത്താണ് കൊലപാതകത്തിൽ കലാശിച്ചത്. അഭിമന്യുവിന്റെ നേതൃത്വത്തിൽ 'വർഗീയത തുലയട്ടെ' എന്ന് മതിലിൽ എഴുതിയതാണ് കാമ്പസ് ഫ്രണ്ടിനെ പ്രകോപിപ്പിച്ചത്. രാത്രി പുറത്തുനിന്നെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകർ അഭിമന്യുവിനെ പിടിച്ചുനിറുത്തി കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അർജുനും കുത്തേറ്റ് സാരമായി പരിക്കേറ്റിരുന്നു.
ആദ്യം സെൻട്രൽ പൊലീസും പിന്നീട് പ്രത്യേക സംഘവുമാണ് കേസന്വേഷിച്ചത്. 2018 സെപ്തംബർ 24ന് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 16 പേരാണ് പ്രതികൾ. സംഭവത്തിന്റെ പിറ്റേന്ന് മുതൽ അറസ്റ്റ് ആരംഭിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയയാൾ ഉൾപ്പെടെ മുഖ്യപ്രതികളെ പിടിക്കാൻ കഴിയാതിരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കി. സംസ്ഥാനത്തിന് പുറത്തായിരുന്ന മുഖ്യപ്രതികൾ കൊവിഡ് കാലത്താണ് കീഴടങ്ങിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടരുകയാണ്.
കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ജെ.ഐ. മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ആരിഫ് ബിൻ സലിം എന്നിവരുൾപ്പെടെ 16 പ്രതികളാണ് കേസിൽ. ഒന്നാംപ്രതി സഹൽ ഹംസ രണ്ടുവർഷം കർണ്ണാടകത്തിൽ ഒളിവിൽ കഴിഞ്ഞശേഷം 2020 ജൂൺ 18നാണ് കീഴടങ്ങിയത്. മുഹമ്മദ് ഷഹിം 2019 നവംബറിലാണ് കീഴടങ്ങിയത്. അഭിമന്യുവിന്റെ നെഞ്ചിൽ കുത്തിയത് സഹൽ ഹംസയും അർജുനെ കുത്തിയത് മുഹമ്മദ് ഷഹിമുമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
രണ്ടു സിനിമകൾ
കേരളത്തെ വേദനിപ്പിച്ച അഭിമന്യുവിന്റെ കൊലപാതകം രണ്ട് സിനിമകൾക്കും വിഷയമായി. 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്ന സിനിമ വിനീഷ് ആരാധ്യയാണ് സംവിധാനം ചെയ്തത്. 'നാൻ പെറ്റ മകൻ' എന്ന സിനിമ സജയൻ പാലമേലാണ് സംവിധാനം ചെയ്തത്. കേരളത്തെ പൊള്ളിച്ച വിഷയമാണെങ്കിലും രണ്ടു സിനിമകളും തിയേറ്ററുകളിൽ വിജയം നേടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |