ബൈക്കും ലോറിയും കത്തിനശിച്ചു
അപകടം കോരാണി ദേശീയപാതയിൽ
ആറ്റിങ്ങൽ: ബൊലേറോ ജീപ്പിലിടിച്ച ബൈക്ക് പിന്നാലെവന്ന ചരക്കുലോറിക്കടിയിൽപ്പെട്ട് വിദ്യാർത്ഥി ദാരുണമായി മരിച്ചു. ദേശീയപാതയിൽ കോരാണി പതിനെട്ടാംമൈൽ രേവതി ആഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. ആറ്റിങ്ങൽ തച്ചൂർക്കുന്ന് ഷീജ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന പത്മകുമാർ(വേണു)-സിന്ധു ദമ്പതികളുടെ ഏക മകൻ വിശാലാണ് (19) മരിച്ചത്. ബൈക്കിനു പിറകിലിരുന്ന സഹപാഠി ആറ്റിങ്ങൽ ഫൈവ് റോസ് വില്ലയിൽ ഷാജുവിന്റെ മകൻ ആസിഫ് (19) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലോറിയും ബൈക്കും പൂർണമായി കത്തിനശിച്ചു.
കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികളാണ് ഇരുവരും. വിശാലും ആസിഫും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കുലോറിയെ ഓവർടേക്ക് ചെയ്ത് കയറുമ്പോൾ എതിരേ വന്ന ബൊലേറോ ഇടിക്കുകയായിരുന്നു. വിശാലിന്റെ ദേഹത്തുകൂടി ലോറിയുടെ ടയർ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റോഡിലേക്കു തെറിച്ചുവീണാണ് ആസിഫിന് പരിക്കേറ്റത്. ലോറിയുടെ മുൻ ചക്രത്തിൽ കുരുങ്ങി 10 മീറ്ററോളം ടാറിൽ ഉരഞ്ഞുനീങ്ങിയ ബൈക്കിൽനിന്ന് പെട്രോൾ ചോർന്നാണ് തീപിടിച്ചത്. ബൈക്ക് ടാറിൽ ഉരസിയുണ്ടായ തീപ്പൊരിയിൽ നിന്ന് പെട്രോളിലേക്ക് തീവ്യാപിച്ച് ബൈക്കാണ് ആദ്യം കത്തിയത്. പെട്ടെന്ന് ലോറിയിലേക്കും തീ പടർന്നു. ബൈക്കിൽ ഇടിച്ച ബൊലേറോ നിറുത്താതെ പോയി.
തീ പടരുന്നതിനിടയിലാണ് ഡ്രൈവർ സുജിത് ലോറി നിറുത്തിയത്. താഴെയിറങ്ങുമ്പോഴേക്കും തീ ആളിപ്പടർന്നു. വിവരം അറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്സും പൊലീസും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ലോറിയിൽ സാനിറ്റൈസർ, മാസ്ക്, കോസ്മറ്റിക് ഐറ്റം എന്നിവയായിരുന്നു. ഇവയിലേക്കും തീ ആളിപ്പടർന്നു. എറണാകുളത്തുനിന്നു സാധനങ്ങളുമായി തിരുവനന്തപുരത്തേക്കു വരികയായിരുന്നു ലോറി. കഴക്കൂട്ടം,തിരുവനന്തപുരം കളിയിക്കാവിള എന്നിവിടങ്ങളിലെ ഹോൾ സെയിൽ സെന്ററിൽ എത്തിക്കാനുള്ള സാധനങ്ങളായിരുന്നു ലോറിയിൽ.
കൂട്ടുകാരായ വിശാലും ആസിഫും ഒരു ബൈക്കിലാണ് എല്ലാ ദിവസവും കോളേജിൽ പോകുന്നത്. വിശാൽ ഇന്നലെ ബൈക്കുമായി ആസിഫിന്റെ വീട്ടിലെത്തി ബൈക്ക് അവിടെ വച്ചശേഷം ആസിഫിന്റെ ബൈക്കിലാണ് കോളേജിലേക്കു പോയത്. വിശാലാണ് പൾസർ ബൈക്ക് ഓടിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |