തിരുവനന്തപുരം: സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് മൂന്നംഗ സമിതി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സമിതി ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ്.
15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാദ്ധ്യമരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകർ, സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി, ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ അഡിഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി എന്നിവരിലാർക്കെങ്കിലും ചെയർപേഴ്സണാകാം. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ, വിരമിച്ച ഐ ആൻഡ് പി.ആർ.ഡി ഡയറക്ടർ, വിരമിച്ച ഐ ആൻഡ് പിആർ.ഡി അഡിഷണൽ ഡയറക്ടർ, പതിനഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാദ്ധ്യമ പ്രവർത്തകർ എന്നിവർക്കാണ് അംഗങ്ങളാകാനാവുക. ഒരംഗം വനിതയാകുന്നത് അഭികാമ്യമാണെന്നും നിശ്ചയിച്ചു. കമ്മറ്റി അംഗങ്ങളുടെ പ്രായം 45നും 70നും ഇടയിലായിരിക്കും.
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, കോടതികൾ, കമ്മിഷനുകൾ തുടങ്ങിയവർ നൽകുന്ന പരസ്യങ്ങളുടെ ഉള്ളടക്കം കമ്മിറ്റിയുടെ അധികാര പരിധിയിൽപ്പെടും. പരസ്യങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ വകുപ്പുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രണ്ട് വർഷമാണ് പരമാവധി കാലാവധി.
ശമ്പള പരിഷ്കരണം
ജില്ലാ ജുഡിഷ്യൽ ഓഫീസർമാർക്ക് 2016 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ പുതുക്കിയ ശമ്പള ഘടന അനുവദിക്കും. കുടിശ്ശിക വിതരണത്തിനാവശ്യമായ തീരുമാനമെടുക്കാൻ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.
നിർദ്ദിഷ്ട മലയോര ഹൈവേയിൽ കാസർകോട് ജില്ലയിൽ നഷ്ടപ്പെടുന്ന 4.332ഹെക്ടർ വന ഭൂമിക്ക് പകരം, ഭീമനടി വില്ലേജിലെ റവന്യു ഭൂമി കൈമാറും.
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡി പി.എസ്. രാജീവിന്റെ പുനർ നിയമന കാലാവധി 31 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |