തിരുവനന്തപുരം: ലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 പദ്ധതിയുടെ പ്രിൻസിപ്പൽ സയന്റിസ്റ്റായി ഡോ.ശങ്കരസുബ്രഹ്മണ്യനെ നിയോഗിച്ചു. അടുത്ത വർഷമാണ് വിക്ഷേപണം. ബംഗളുരു സ്വദേശിയായ ശങ്കരസുബ്രഹ്മണ്യൻ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞനാണ്.
400 കിലോ ഭാരമുള്ള ആദിത്യ ഉപഗ്രഹത്തിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി) ഉൾപ്പെടെ ഏഴ് ഉപകരണങ്ങളാണുള്ളത്.
ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാൻജിയൻ പോയിന്റ് ഒന്നിൽ സ്ഥിരമായി നിന്ന് സൂര്യനെ പഠിക്കാനാണ് ദൗത്യം. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലങ്ങൾ ആകർഷണവും വികർഷണവും സൃഷ്‌ടിക്കുന്ന മേഖലയാണ് ലഗ്രാൻജിയൻ പോയിന്റ്. ഭൂമിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പോലെ ഇവിടെ ബഹിരാകാശ പേടകങ്ങൾക്ക് സ്ഥിരം സ്ഥാനത്ത് നിലയുറപ്പിക്കാം. ഇന്ധന ഉപയോഗം ഏറ്റവും കുറവായിരിക്കും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ1 പോയിന്റിൽ പാർക്ക് ചെയ്യുന്നതിനാലാണ് ആദിത്യ എൽ 1 എന്ന പേര്. ഇവിടെ നിന്ന് ആദിത്യക്ക് സൂര്യനെ മുഴുവൻ സമയവും തടസങ്ങളില്ലാതെ കാണാനാകും.
സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും ബാഹ്യമേഖലയായ കൊറോണ, കൊറോണയ്‌ക്ക് താഴെയുള്ള സുതാര്യ വലയമായ ക്രോമോ സ്‌ഫിയർ, സൂര്യന്റെ ദൃശ്യപ്രതലമായ ഫോട്ടോ സ്‌ഫിയർ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും ആദിത്യയുടെ ലക്ഷ്യമാണ്. സൂര്യനിൽ നിന്നുള്ള കണങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളും ശൂന്യഭ്രമണപഥത്തിലെ കാന്തികമേഖല പഠിക്കാനുള്ള മാഗ്നറ്റിക് മീറ്ററും ആദിത്യയിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |