ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച പുതിയ താലിബാൻ സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ മേധാവി വില്ല്യം ബേൺസും ,റഷ്യൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് നിക്കോളായ് പട്രുഷേവും ഇന്ത്യൻ അധികൃതരുമായി ഡൽഹിയിൽ വെവ്വേറെ നടത്തിയ ചർച്ചകൾ നിർണായകമായി.
യു.എസുമായുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായി വില്ല്യം ബേൺസുമായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ നടത്തിയ കൂടിക്കാഴ്ചയിൽ താലിബാൻ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടാണ് പ്രധാന ചർച്ച നടന്നതെന്ന് സൂചനയുണ്ട്.
റഷ്യൻ ദേശീയ ഉപദേഷ്‌ടാവിന് തുല്യമായ പദവിയിലുള്ള സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയാണ് നിക്കോളായ് പട്രുഷേവ്. റഷ്യൻ പ്രതിനിധിസംഘവുമായി നടത്തിയ ചർച്ചയിൽ ഡോവലിന് പുറമേ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളിലെയും സുരക്ഷാ ഏജൻസികളിലെയും ഉന്നതർ പങ്കെടുത്തു.
സി.ഐ.എ തലവനുമായുള്ള ചർച്ചയിൽ ഉന്നയിച്ചവ
ഇന്ത്യൻ വംശജരുടെ മടക്കയാത്ര. അവിടെ താമസിക്കുന്നവരുടെ സുരക്ഷ
അഫ്ഗാൻ മണ്ണിൽ ഐ.എസ്.ഐ സഹായത്തോടെ പാക് ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് തടയൽ
യു.എസിന്റെ ഭീകരപ്പട്ടികയിലുള്ള, സിറാജുദ്ദീൻ ഹഖാനി, മുല്ലാ യാക്കൂബ് തുടങ്ങിയവർ താലിബാൻ സർക്കാരിന്റെ ഭാഗമാകുന്നതിലെ ആശങ്ക
പട്രുഷേവുമായുള്ള ചർച്ചയിൽ
അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിന്റെ ഭാവി, സൈനിക വിഷയങ്ങൾ, അഭ്യന്തര അക്രമം തടയൽ
അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ മയക്കുമരുന്നു കടത്ത് നിയന്ത്രിക്കൽ
ഭീകരവിരുദ്ധ പോരാട്ടം, ഐ.എസ്.ഐയുടെ സ്വാധീനത്തിന് തടയിടൽ, അനധികൃത മനുഷ്യക്കടത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |