SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.05 PM IST

എ ഐ കാമറ പദ്ധതി; സർക്കാർ ഒരു പൈസയും ചെലവഴിച്ചിട്ടില്ല, കാമറ ഒന്നിന് 35 ലക്ഷമെന്ന പ്രചരണം തെറ്റെന്ന് കെൽട്രോൺ എം ഡി

Increase Font Size Decrease Font Size Print Page
ai-camera

തിരുവനന്തപുരം: എ ഐ കാമറ പദ്ധതിയിലെ എല്ലാ നടപടികളും സുതാര്യമെന്ന് കെൽട്രോൺ എം ഡി നാരായണ മൂർത്തി. സംസ്ഥാനമൊട്ടാകെ എ ഐ കാമറ സ്ഥാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. പദ്ധതിയ്ക്കായി ആദ്യം തന്നെ കണക്കാക്കിയിരുന്ന തുക 235 കോടിയാണെന്നും ചർച്ചകൾക്ക് ശേഷം അത് 232 കോടിയായി കുറച്ചതായും നാരായണ മൂർത്തി അറിയിച്ചു.

പദ്ധതിയ്ക്കായി നീക്കി വെച്ച തുകയിൽ നിന്ന് 151 കോടി എസ് എർ ഐ ടി എന്ന സ്ഥാപനത്തിന് ഉപകരാർ പ്രകാരം നൽകി. ബാക്കി തുക ചെല്ലാൻ അയക്കാനും കെൽട്രോണിന്റെ ചെലവിനുമായി വകയിരുത്തി. അദ്ദേഹം തുടർന്നു. ഉപകരാർ നൽകിയ കമ്പനിയുടെ സേവനത്തെ പ്രശംസിച്ച നാരായണ മൂർത്തി കെൽട്രോണിന് ഇത് വഴി ബാദ്ധ്യതയുണ്ടായിട്ടില്ല എന്നും വ്യക്തമാക്കി. സർക്കാർ ഇത് വരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കാമറയയ്ക്കായി 35 ലക്ഷം രൂപയാണ് വിനിയോഗിച്ചത് എന്ന ആരോപണവും കെൽട്രോൺ എം ഡി തള്ളി. ഒരു കാമറയ്ക്ക് 35 ലക്ഷം രൂപ എന്ന പ്രചരണം തെറ്റാണ്. ഒരു കാമറ സിസ്റ്റത്തിന്റെ വില 9.5 ലക്ഷം മാത്രമാണ്. 74 കോടി രൂപയാണ് കാമറകൾക്കായി ചെലവായ തുക. ബാക്കി സാങ്കേതിക സംവിധാനം, സർവർ റൂം, പലിശ എന്നിങ്ങനെയുള്ള ഇനത്തിലാണ് ചെലവായതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം എ ഐ കാമറ സ്ഥാപിച്ചതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ലെന്നും എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാമർശം നടത്തിയിരുന്നു. കാമറ സ്ഥാപിച്ചതിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. താൻ ചോദിച്ചപ്പോൾ സർക്കാ‌ർ രേഖകൾ തന്നില്ല. എന്നാലിപ്പോൾ രേഖകൾ തന്റെ കയ്യിലുണ്ട്. രേഖകൾ പുറത്തുവിടാൻ സർക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കിൽ താൻ തന്നെ പുറത്തുവിടും. പദ്ധതി നടപ്പാക്കുന്ന കമ്പനികൾക്ക് മുൻ പരിചയമില്ല. സർക്കാർ പദ്ധതിക്കുള്ള തുക വർദ്ധിപ്പിച്ചതിലും ദുരൂഹതയുണ്ട്. അദ്ദേഹം ആരോപിച്ചു.

TAGS: KELTRON, AI, CAMERA, KERALA, GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY