മലപ്പുറം: വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്നതിന് നിർദ്ദേശിച്ച സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കിയ കരിപ്പൂർ വിമാനത്താവളം വ്യോമയാന മന്ത്രാലയത്തിന്റെ പച്ചക്കൊടി കാത്തിരിക്കുന്നു. എയർപോർട്ട് അതോറിറ്റി, വ്യോമയാന മന്ത്രാലയത്തെ സമീപിച്ചപ്പോൾ വിമാനാപകട അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നാണ് അറിയിച്ചത്.
വലിയ വിമാന ശ്രേണിയായ ഇ വിഭാഗത്തിൽപ്പെട്ടവ കരിപ്പൂരിൽ സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് വിലക്കി. ഇവയ്ക്ക് സുരക്ഷിതമായി ഇറങ്ങാനാവുമെന്ന് കാണിച്ചുള്ള സേഫ്റ്റി റിസ്ക് അസസ്മെന്റ് റിപ്പോർട്ടും സുരക്ഷാ വിലയിരുത്തലുകളും ഡി.ജി.സി.എയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 2,850 മീറ്ററാണ് റൺവേയുടെ നീളം.
റൺവേയുടെ കാര്യക്ഷമതാ പരിശോധന പാലക്കാട് ഐ.ഐ.ടിയുടെ മേൽനോട്ടത്തിലാണ്. വിമാനം തെന്നിയുള്ള അപകടം ഒഴിവാക്കുന്നതിന് റൺവേയുടെ ഇരുവശങ്ങളും മണ്ണിട്ട് നിരപ്പാക്കി.ഇത് 90 മീറ്ററായിരുന്നത് റൺവേയിൽ നിന്ന് 150 മീറ്റർ ചേർത്ത് 240 മീറ്ററാക്കി.
പ്രതികൂല കാലാവസ്ഥയിലും വിമാനം ഇറക്കാൻ രണ്ട് പുതിയ ഇൻസ്ട്രുമെന്റൽ ലാൻഡിംഗ് സിസ്റ്റം, രാത്രിയിലും കൃത്യമായി വിമാനമിറക്കാൻ സഹായിക്കുന്ന സിംപിൾ ടച്ച് സോണൽ ലൈറ്റ് ഉൾപ്പെടെ പ്രകാശ സംവിധാനങ്ങൾ ഏർപ്പെടുത്തി.
കൂടുതൽ സുരക്ഷയും മികച്ച സൗകര്യവും ഒരുക്കുന്നതിനായി ഭൂമിയേറ്റെടുക്കലും സജീവ പരിഗണനയിലാണ്.
പൊന്മുട്ടയിടുന്ന താറാവ്
വർഷം 120 കോടി രൂപയാണ് ശരാശരി പ്രവർത്തന ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികളെത്തിയത് കരിപ്പൂരിലാണ്. 4.59 ലക്ഷം പേർ. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് എട്ടാം സ്ഥാനത്തും എയർപോർട്ട് അതോറ്റി നേരിട്ട് നടത്തുന്ന വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനത്തുമാണ്. 2023ഓടെ കരിപ്പൂർ സ്വകാര്യവത്ക്കരിക്കപ്പെടും.
കരിപ്പൂർ വിമാന ദുരന്തം:
പൈലറ്റിന്റെ വീഴ്ചകൾ അറിഞ്ഞിട്ടും
തിരുത്തിയില്ല, റൺവേയും ചതിച്ചു
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം അപകടത്തിൽപ്പെട്ട എയർഇന്ത്യ 737 ബോയിംഗ് വിമാനം പറത്തിയ മുഖ്യപൈലറ്റ് ക്യാപ്ടൻ ദീപക് സാഠെയ്ക്ക് (59) അവിടെ 35 തവണ വിമാനം ഇറക്കിയ പരിചയമുണ്ടായിരുന്നെങ്കിലും സമ്മർദ്ദം വരുമ്പോൾ ഏകാഗ്രത നഷ്ടപ്പെടുന്ന ആളായിരുന്നുവെന്ന്
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ
അന്വേഷണ റിപ്പോർട്ട്. പൈലറ്റിന്റെ വീഴ്ചകൾക്ക് പുറമേ, റൺവേയിലെ പോരായ്മകളും റിപ്പോർട്ടിലുണ്ട്.
ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ അദ്ദേഹവും സഹപൈലറ്റും അടക്കം 21 പേരാണ് മരിച്ചത്.
സാഠെ വ്യോമസേനയിൽ നിന്ന് വിംഗ് കമാൻഡറായി വിരമിച്ച ശേഷമാണ് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് എടുത്തത്.
മുൻവീഴ്ചകൾ
# ലാൻഡിംഗിന് വിമാനം വായുവിൽ നിറുത്തുന്നതിലും ടച്ച്ഡൗൺ സോണിൽ ഇറക്കുന്നതിലും പിഴവുകൾ ഉള്ളതിനാൽ സഹായി വേണമെന്ന് റിഫ്രഷർ കോഴ്സുകളിൽ കണ്ടെത്തി.
ഏകാഗ്രത നഷ്ടപ്പെട്ട് പിഴവുകൾ വരുത്തിയതായി 2009ലെ എയർഇന്ത്യാ എക്സ് പ്രസ് പരിശീലനവുമായി ബന്ധപ്പെട്ട സർവീസ് രേഖ.വേഗ നിയന്ത്രണത്തിൽ പോരായ്മയുണ്ടെന്നും കൂടുതൽ പരിശീലനം വേണമെന്നും 2012ലെ എയർഇന്ത്യാ വിമാന പരിശീലന രേഖ
ആരോഗ്യസ്ഥിതി
പ്രമേഹ രോഗിയായ സാഠേയ്ക്ക് ഡോക്ടർ നിർദേശിച്ചത് മെറ്റ്ഫോർമിൻ ഗുളിക മാത്രം. എന്നാൽ, പിയാഗ്ളിറ്റാസോൺ ഗുളികയും കഴിച്ചിരുന്നു. പ്രമേഹ ചികിത്സയ്ക്കള്ള ഗ്ളിംപ്രൈഡ്, ഡാപ്പാഗ്ളിഫ്ളോസൈൻ, ആയുർവേദ മരുന്നായ മധുകൽപവാടി എന്നിവയും ബാഗിൽ കണ്ടെത്തി. അപകട സമയത്ത് രക്തത്തിൽ പഞ്ചാസാര കുറഞ്ഞിരിക്കാം.
സമ്മർദ്ദം
ദുബായിൽ നിന്ന് പുറപ്പെടാൻ വൈകിയതിൽ അസ്വസ്ഥനായിരുന്നു. മോശം കാലാവസ്ഥയിൽ കൊച്ചിയിലേക്കോ, കോയമ്പത്തൂരിലേക്കോ തിരിച്ചുവിടാമെന്ന് ടവർ കൺട്രോൾ അറിയിച്ചെങ്കിലും അവഗണിച്ചു.അങ്ങനെ ചെയ്താലും കോഴിക്കോട് ക്യാപ്ടൻ റാങ്കിലുള്ള പൈലറ്റ് ഇല്ലാത്തതിനാൽ അടുത്ത ദിവസം രാവിലെ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന സമ്മർദ്ദം.
പിഴവ്
ലാൻഡിംഗ് 28-ാം റൺവേയിൽ നിന്ന് 10-ാം റൺവേയിലേക്ക് മാറ്റിയപ്പോൾ ലാൻഡിംഗ് ഫ്ളാപ്സ്, ഓട്ടോബ്രേക്ക് സംവിധാനങ്ങൾ നിശ്ചയിച്ചത് ദൂരം കണക്കാക്കാതെ.
കാലാവസ്ഥാ വിവരങ്ങൾ നൽകേണ്ട ടവർ മെറ്റ് ഓഫീസർ എയർട്രാഫിക് കൺട്രോളിൽ ഇല്ലായിരുന്നു
റൺവേ പോരായ്മ
റൺവേ അടയാളങ്ങൾ വ്യക്തമല്ല. വിഷ്വൽ റേഞ്ച് സംവിധാനം സ്ഥാപിക്കാത്തത് വീഴ്ച. കാറ്റിന്റെ ഗതി അറിയാനുള്ള സംവിധാനം ശരിയായി പ്രവർത്തിച്ചില്ല. മഴപതിവുള്ളതിനാൽ അപ്രോച്ച് റഡാർ സ്ഥാപിക്കണമായിരുന്നു.റൺവേ സെന്റർ ലൈറ്റ് സംവിധാനവും സ്ഥാപിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |