തിരുവനന്തപുരം: പച്ചനുണ പറയാൻ ഏതറ്റം വരെയും കെ. സുധാകരൻ പോകുമെന്നതിന്റെ തെളിവാണ് ഇന്നലത്തെ പ്രതികരണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പ്രതികരിച്ചു.
വീണിടത്ത് കിടന്ന് സുധാകരൻ ഉരുളരുത്. മാദ്ധ്യമപ്രവർത്തകരെ പഴിചാരരുത്. സുധാകരൻ പറഞ്ഞത് പോലെ 1971ലല്ല താൻ ബ്രണ്ണൻ കോളേജിലെത്തിയത്. മമ്പറം ദിവാകരൻ വന്നത് 71ലാണെന്നത് ശരിയാണ്. 1968- 69- 70 കാലത്താണ് താൻ പ്രീഡിഗ്രിക്ക് എത്തുന്നത്.
ആ സമയത്താണ് സി.എച്ച്. മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടി കാട്ടലും മുട്ടയേറും നടന്നതും. അതിനെ പ്രതിരോധിക്കാൻ മുൻനിരയിൽ നിന്നയാളാണ് താൻ. അത് അന്നത്തെ ബ്രണ്ണൻ കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അറിയാം. അവരിൽ ജീവിച്ചിരിക്കുന്ന പലരും ഇന്ന് തലശ്ശേരിയിലുണ്ട്.
ഇംഗ്ലീഷ് ലക്ചറായ ടി.വി. ബാലൻ മാഷിന്റെ ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പോകുമ്പോണ് താനും കൂടെയുണ്ടായിരുന്ന പ്രവർത്തകരും ആക്രമിക്കപ്പെട്ടത്. ആ വിവരം അറിഞ്ഞാണ് പിണറായി അപ്പോൾ അവിടെ വന്നതെന്നും ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |