തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കാറിനുള്ളിൽ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും 108 ആംബുലൻസിലെ ജീവനക്കാർ രക്ഷകരായി. ഇടുക്കി വട്ടവട കോവിലൂർ സ്വദേശി കൗസല്യയാണ് (20) കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഇന്നലെ പുലർച്ചെ 1.55ന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൗസല്യയുമായി ബന്ധുക്കൾ കാറിൽ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടെ 108 ആംബുലൻസിന്റെ സേവനവും തേടിയിരുന്നു.
യാത്രാമദ്ധ്യേ കൗസല്യയുടെ നില വഷളായി. ഭാഗ്യത്താൽ, പാമ്പാടുംചോല ദേശീയ പാർക്കിനു സമീപം എത്തിയപ്പോഴേക്കും വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസെത്തി. അതിലുണ്ടായിരുന്ന എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബി.എസ്. അജീഷ് നടത്തിയ പരിശോധനയിൽ കൗസല്യയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നു മനസിലാക്കി. ആംബുലൻസ് ഡ്രൈവർ നൗഫൽ ഖാന്റെ കൂടി സഹായത്തോടെ കാറിനുള്ളിൽ പ്രസവം എടുക്കേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 2.15ന് കൗസല്യ പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചശേഷം, അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സമയബന്ധിതമായി പ്രവർത്തിച്ച ആംബുലൻസ് ജീവനക്കാരെ ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. കൊവിഡ് പ്രതിരോധത്തിനിടയിലും ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |