കൊല്ലം: നിരത്തിലും ജലത്തിലും മാനത്തും പായുന്ന അദ്ഭുത വാഹനം നിർമ്മിച്ച കൊല്ലം സ്വദേശി ആനന്ദ് കല്യാണിയുടെ സ്വപ്നച്ചിറകുകൾക്ക് കരുത്തേകാൻ ദുബായ് മലയാളിയുടെ സഹായം. ആനന്ദ് നിർമ്മിച്ച 'ട്രൈക്കിന്റെ' തുടർപരീക്ഷണങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ദുബായിൽ റിഫൈനറി ബിസിനസിൽ പങ്കാളിയായ തൃശൂർ സ്വദേശി സജിത്ത്.
ട്രൈക്ക് നിർമ്മിച്ച കൊല്ലം ശാസ്താംകോട്ട കുമരംചിറ വിജയവിലാസത്തിൽ ആനന്ദ് കല്യാണിയെക്കുറിച്ച് (28) ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. അതു വായിച്ചാണ് സജിത്ത് സഹായം വാഗ്ദാനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയിലായ ആനന്ദ് സ്വപ്ന പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ ഉഴലുകയായിരുന്നു.
ഗ്ളൈഡിംഗ് സംവിധാനവും
ഒരേ എൻജിന് ചിറകുകൾ സ്ഥാപിച്ച് ഹെലികോപ്ടറും, ചക്രം ഘടിപ്പിച്ച് നിരത്തിലോടുന്ന വാഹനവും, ഫൈബർ ഫ്ളോട്ട് ഘടിപ്പിച്ച് വാട്ടർ ബോട്ടുമായി ഉപയോഗിക്കാവുന്നതായിരുന്നു പ്രാഥമിക ട്രൈക്ക്. ഗ്ലൈഡറായും ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ നിർമ്മാണം. ഇതോടെ ജലോപരിതലത്തിൽ നിന്നു തുടർച്ചയായി ഉയർന്നുപൊങ്ങാനും പറന്നിറങ്ങാനും സാധിക്കും.
16 - 20 ലക്ഷം രൂപ
ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കും സാഹസിക വിനോദത്തിനും ഉൾപ്പെടെ ഉപയോഗിക്കാം. സഞ്ചാരികളുടെ മനം കവരുന്നതാണ് രൂപകല്പന. വ്യത്യസ്ത എൻജിൻ ശേഷികളിൽ നിർമ്മിക്കാവുന്ന അദ്ഭുത വാഹനത്തിന് 16 - 20 ലക്ഷം രൂപ ചെലവ് വരുമെന്ന് ആനന്ദ് പറയുന്നു. സർക്കാർ സഹായമുണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ നിർമ്മിക്കാം. സ്റ്റാർട്ട് അപ്പ് സംരംഭമാക്കിയാൽ നിരവധിപേർക്ക് തൊഴിലും ലഭിക്കും.
ആനന്ദ് കല്യാണി
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏവിയേഷനിൽ നിന്ന് എയർക്രാഫ്ട് മെയിന്റനൻസ് എൻജിനിയറിംഗിൽ ബിരുദം നേടിയ ആനന്ദ് കല്യാണി മറൈൻ എൻജിനിയറിംഗിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. റിലയൻസ് ഏവിയേഷനിൽ ജോലിയുണ്ടായിരുന്നെങ്കിലും സ്വപ്നവാഹനം നിർമ്മിക്കാൻ രാജിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |