തിരുവനന്തപുരം: അനെർട്ടിലെ അനധികൃത നിയമനങ്ങളിൽ സർക്കാർ അന്വേഷണം തുടരുന്നതിനിടെ വീണ്ടും പിൻവാതിൽ നിയമന നീക്കം. മൂന്നു വർഷത്തിലധികമായി തുടരുന്ന ഏഴ് കരാർ ജീവനക്കാർക്ക് തുടർനിയമനം നൽകാനാണൊരുക്കം.
എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് അധികൃതർ എതിർത്തിട്ടും പിൻവാതിൽ നിയമനം തുടർന്നുവെന്ന് നിയമസഭയിൽ സമ്മതിച്ചതിന് പിന്നാലെ കഴിഞ്ഞ ജൂൺ 28ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഊർജ്ജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഊർജ്ജ വകുപ്പ് നൽകിയ മറുപടിയിൽ പറയുന്നു. അനെർട്ട് മേധാവി നൽകിയ രണ്ട് വിശദീകരണങ്ങളും തൃപ്തികരമല്ലെന്ന് കണ്ട് പ്രിൻസിപ്പൽ സെക്രട്ടറി മടക്കിയിരുന്നു. ജൂലായ് 15നും നവംബർ 11നുമാണ് വിശദീകരണം നൽകിയത്.
സെന്റർഫോർ മാനേജ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് (സി.എം.ഡി) വഴി നിയമിച്ച കരാർ ജീവനക്കാരാണ് ഏഴുപേരും. ഇവരെ പിരിച്ചുവിട്ട് എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമനം നടത്തണമെന്നേ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ കത്ത് നൽകിയിരുന്നു. എന്നാൽ അനെർട്ട് മേധാവി എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ കത്ത് ഹാജരാക്കിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |