തിരുവനന്തപുരം: അങ്കണവാടി ജീവനക്കാർക്കും ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന സുപ്രീംകോടതി ഉത്തരവ് ആശ്വാസമേകുന്നത് സംസ്ഥാനത്തെ 60,657 ജീവനക്കാർക്ക്. കേരളത്തിൽ 33,115 അങ്കണവാടികളിലായി 33,115 വർക്കർമാരും 32,986 ഹെൽപ്പർമാരുമാണുള്ളത്. 129 പേർ മിനി അങ്കണവാടികളിലും. ഇവർക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് നൽകുന്ന ആശ്വാസം വളരെ വലുതാണ്. പല ജില്ലകളിലായുള്ള 5,444 താത്കാലികക്കാർക്ക് സ്ഥിരനിയമനം ലഭിച്ചാലേ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകൂ. 2019 നവംബർ 26ന് ശേഷം സ്ഥിരനിയമനം നടന്നിട്ടില്ല. രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സ്ഥിരനിയമന ലിസ്റ്റ് മരവിപ്പിച്ചു. തുടർന്നാണ് താത്കാലികക്കാരെ നിയമിക്കേണ്ടി വന്നത്.
ഗ്രാറ്റുവിറ്റി നിയമത്തിലെ 'എസ്റ്റാബ്ളിഷ്മെന്റ്" വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികൾ. കുട്ടികളുടെ പോഷകാഹാരം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്. അതിനാൽ, അങ്കണവാടികളിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ആലോചിക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് നിർദ്ദേശിച്ചു.
2019ലാണ് അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തിൽ വർദ്ധന നടപ്പിലായത്. പല തവണ നടത്തിയ സമരത്തെ തുടർന്നാണ് വർക്കർമാർക്ക് ഓണറേറിയം 12,000 രൂപയായും ഹെൽപ്പർമാർക്ക് 8,000 രൂപയായും വർദ്ധിപ്പിച്ചത്.
ഗ്രാറ്റുവിറ്റി
സ്ഥിര നിയമനക്കാരായ ജീവനക്കാർ പിരിഞ്ഞു പോകുമ്പോൾ സ്ഥാപനം നൽകുന്ന തുക. ജീവനക്കാരുടെ സർവീസ് കാലാവധിയും പദവിയും അനുസരിച്ച് ഗ്രാറ്റുവിറ്റി തുക മാറും.
ക്ഷേമനിധിയിൽ
മാസം 500 വീതം
ജീവനക്കാർ ക്ഷേമനിധിയിൽ പ്രതിമാസം 500 രൂപ അടയ്ക്കുന്നുണ്ട്. ഐ.സി.ഡി.എസ് ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുകയാണ് പെൻഷനാവുമ്പോൾ ഗ്രാറ്റുവിറ്റിയായി നൽകുന്നത്. എന്നാൽ, കഴിഞ്ഞ വർഷം പെൻഷനായവർക്ക് ആ തുക പോലും ലഭിച്ചില്ലെന്ന പരാതിയുണ്ട്. ശമ്പളവിഹിതം ക്ഷേമ പദ്ധതിയിൽ എത്തുന്നില്ലെന്നാണ് അന്വേഷണത്തിനുള്ള മറുപടി.
ചരിത്രജയം: ഐ.എൻ.ടി.യു.സി
വിധി ചരിത്രജയമാണ്. എത്രയും പെട്ടെന്ന് നടപ്പിൽ വരുത്താൻ നടപടി വേണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,
അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി. ശർമ്മ, ക്ഷേമനിധി ബോർഡ് മെമ്പർ ശാന്തകുമാരിഅമ്മ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |