തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിൽ ബ്രാഹ്മണർ വലിയ പങ്ക് വഹിച്ചവരാണെന്ന് മന്ത്രിആന്റണി രാജു. കേരള ബ്രാഹ്മണസഭയുടെ 52ാമത് സംസ്ഥാന വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്യാപന മേഖലയിൽ കൂടുതലുണ്ടായിരുന്ന ബ്രാഹ്മണർ രാജ്യപുരോഗതിയിലും ശ്രദ്ധപതിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിംപുഴ രാമൻ പുത്തൻതെരുവ് അഗ്രഹാരത്തിലൂടെ വരുന്ന അട്ടക്കുളങ്ങര ബൈപ്പാസ് പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ബ്രാഹ്മണസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എച്ച്.ഗണേശ്, സംസ്ഥാന സെക്രട്ടറി എൻ.വി.ശിവരാമകൃഷ്ണൻ,പെരുന്താന്നി ഉപസഭ സെക്രട്ടറി കെ.എസ്.രഘുനാഥൻ, വനിത വിഭാഗം ജനറൽ സെക്രട്ടറി എം.എസ്.ജയശ്രീ, യുവജന വിഭാഗം വൈസ് പ്രസിഡന്റ് അജയ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
പുത്തൻതെരുവ് അഗ്രഹാര സംരക്ഷണത്തിന് മനുഷ്യച്ചങ്ങല
പുത്തൻതെരുവ് അഗ്രഹാരത്തെ ഉൾപ്പെടുത്തിയുള്ള അട്ടക്കുളങ്ങര ബൈപ്പാസ് നിർമ്മാണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുത്തൻതെരുവിന്റെ വടക്കുഭാഗത്ത് കേരള ബ്രാഹ്മണസഭയുടെ നേതൃത്വത്തിൽ രാവിലെ 9ന് മനുഷ്യച്ചങ്ങല തീർത്തു. ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി അഗ്രഹാരത്തിന്റെ 12 മീറ്ററിലുള്ള 120 കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നും പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന അഗ്രഹാരവാസികൾ വഴിയാധാരമാകുമെന്നും ബ്രാഹ്മണസഭ നേതാക്കൾ പറഞ്ഞു. ആദ്യം അട്ടക്കുളങ്ങര-വെട്ടിമുറിച്ച കോട്ട വഴിയാണ് ബൈപ്പാസ് നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോൾ അട്ടക്കുളങ്ങര-ശ്രീവരാഹം വഴി പുനർനിശ്ചയിച്ചത് ഭീഷണിയായെന്നും ഇവർ പറഞ്ഞു. 2008 ൽ റോഡ് വീതികൂട്ടിയപ്പോൾ അഗ്രഹാരത്തിന് എട്ട് മീറ്റർ നഷ്ടമായെന്നും ഇത്തവണ വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് ബ്രാഹ്മണസഭയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |