തിരുവനന്തപുരം: ഓർഡിനൻസുകളിൽ കണ്ണുംപൂട്ടി ഒപ്പിടില്ലെന്നും ചാൻസലർ പദവിയിൽ നിന്ന് തന്നെ നീക്കാനുള്ള ഓർഡിനൻസ് മാദ്ധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമലംഘനത്തിന് കൂട്ടുനിൽക്കില്ല. സർക്കാർ ആഗ്രഹിക്കുന്നതെല്ലാം നിയമമാവില്ല.
ബില്ലുകളിൽ ഉന്നയിച്ച സംശയങ്ങൾ തീർക്കാതെ ഒപ്പിടില്ല. സംശയങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകണം. പക്ഷേ അദ്ദേഹം വരില്ല. മുഖ്യമന്ത്റിയെ എതിർത്തതിന് എന്നെ മാറ്റി നിറുത്താമെന്ന് കരുതേണ്ട. സർക്കാരാണ് പ്രശ്നങ്ങൾ വീണ്ടും തുടങ്ങിയത്. സർവകലാശാലാ ഭരണത്തിൽ ഇടപെടാതിരുന്നാൽ പ്രശ്നങ്ങൾ അവസാനിക്കും.
വി.സി നിയമനത്തിൽ ഇടപെടാൻ സർക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ സംസ്ഥാന നിയമത്തിന് മുകളിലാണ്. മുഖ്യമന്ത്റി എന്നെ ഭീഷണിപ്പെടുത്തുകയാണ്. ഭീഷണിക്ക് വഴങ്ങില്ല. വെല്ലുവിളിക്കുന്നവർക്ക് മനസിലാവുന്ന ഭാഷയിൽത്തന്നെ തിരിച്ചുപറയും. ഇങ്ങോട്ടു പറയുന്ന അതേ ഭാഷയിൽ മറുപടി നൽകിയാലേ ഇത്തരക്കാർക്ക് മനസിലാവൂ. പ്രത്യാഘാതം ഗുരുതരമായാലും പിന്നോട്ടില്ല. ഗുരുതര പ്രത്യാഘാതം നേരടേണ്ടി വരുമെന്ന് മുഖ്യമന്ത്റി പറയുന്നത് ആക്രമിക്കുമെന്ന അർത്ഥത്തിലാണ്. സർക്കാർ ഉപയോഗിക്കുന്നത് മാഫിയയുടെ ഭാഷയാണ്. ഞാൻ മാഫിയയോടാണ് പോരാടുന്നത്.
പിണറായിയെ മുൻപ് യുവ ഐ.പി.എസ് ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറി പരശോധിച്ചാൽ അറിയാം. സ്വന്തം ഓഫീസിലെ കാര്യംപോലും നോക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ഒരു സംസ്ഥാനം ഭരിക്കുന്നത്. കേരളത്തിൽ നടക്കുന്നത് കേഡർ ഭരണമാണ്. ഗവൺമെന്റ് ഒഫ് ദി കേഡർ, ബൈ ദി കേഡർ, ഫോർ ദി കേഡർ എന്നതാണ് അവസ്ഥ. പാർട്ടി അനുഭാവികൾക്കും കേഡർമാർക്കും മാത്രമാണ് സർക്കാരിന്റെ പ്രവർത്തനം കൊണ്ട് ഗുണം ലഭിക്കുന്നത്.
കേരളത്തിൽ നിന്നാൽ ജോലി ലഭിക്കില്ലെന്ന് മനസിലാക്കിയാണ് മലയാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ജോലിക്കായി പാർട്ടിക്കാരുടെ മുൻഗണനാലിസ്റ്റ് നൽകാനുള്ള കത്തിൽ അത്ഭുതമില്ല. എനിക്ക് നിയമപരമായി ഇടപെടാൻ കഴിയാത്ത പല കാര്യങ്ങളുമുണ്ട്. അത് ജനങ്ങളെ അറിയിക്കും. മാദ്ധ്യമപ്രവർത്തകരെ ഇറക്കിവിട്ടതിൽ വിഷമമുണ്ടെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |