■356-ാം വകുപ്പ് പ്രയോഗിക്കുന്നതിനോട് യോജിപ്പില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന പരാതിയുണ്ടെങ്കിൽ മാദ്ധ്യമങ്ങളെയല്ല രാഷ്ട്രപതിയെ സമീപിച്ച് പരാതി നൽകുകയാണ് വേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സർക്കാരിനെ പിരിച്ചു വിടാനുള്ള 356-ാം വകുപ്പ് പ്രയോഗിക്കുന്നതിനോട് യോജിപ്പില്ല.
കണ്ണൂരിൽ തന്നെ തടഞ്ഞത് ഇത്രകാലം പരാതിപ്പെടാതിരുന്നതെന്തെന്ന് ചോദിക്കുന്നവരോട് സഹചാപം മാത്രമാണുള്ളത്. ഇക്കാര്യം ഇതുവരെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കണ്ണൂരിലെ സംഭവത്തിൽ നടപടിയെടുക്കേണ്ടത് പൊലീസാണ്. പൊലീസിനെ തടഞ്ഞതിനെക്കുറിച്ച് മാദ്ധ്യമങ്ങൾ അന്വേഷിക്കണം. ഏതെങ്കിലും ഏജൻസിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. റോഡിൽ കൊലപാതകം നടന്നാൽ കേസെടുക്കാനാവില്ലെന്ന് പറയുമോ. അതിന് രാഷ്ട്രീയമാണോ പരിഗണിക്കുക?
കണ്ണൂരിലെ സംഭവങ്ങളെക്കുറിച്ച് വി.സിയോട് റിപ്പോർട്ട് തേടിയപ്പോൾ ,താനൊരു സുരക്ഷാ വിദഗ്ദ്ധനല്ലെന്നായിരുന്നു മറുപടി. കണ്ണൂരിൽ തന്നെ തടഞ്ഞ പ്രൊഫ. ഇർഫാൻ ഹബീബ് ചരിത്രകാരനല്ല. മഹാത്മാഗാന്ധിയെക്കുറിച്ചല്ല, ഗോഡ്സെയെക്കുറിച്ച് സംസാരിക്കാൻ പറയുന്ന ഇർഫാൻ ഗുണ്ടയല്ലാതെ എന്താണ്? ഗവർണർ മുഖാതിഥിയായ ചടങ്ങിൽ പങ്കെടുക്കുന്ന ഒരാളല്ല പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ടത്. പൊലീസാണ്. അയാൾ വേദിയിലിരിക്കേണ്ടയാളാണ്. കെ.കെ രാഗേഷിന്റെ ഡ്യൂട്ടിയല്ല ഇത്.പൗരത്വ ഭേദഗതി നിയമത്തിൽ തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചത്.
രാജ്ഭവനിലെ ഉദ്യോഗസ്ഥർ അവരുടെ ബന്ധുക്കളെ വഴിവിട്ട് നിയമിച്ചാൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നിന്ന് തനിക്ക് ഒഴിഞ്ഞുമാറാനാവില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ചെന്നത് മാദ്ധ്യമങ്ങളാണ് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് . കണ്ണൂരിൽ ഒരു മണിക്കൂറായിരുന്നു പരിപാടി. ഇർഫാൻ ഹബീബ് മൂന്നു മിനിറ്റ് പ്രസംഗിക്കേണ്ടിടത്ത് 35 മിനിറ്റ് പ്രസംഗിച്ചു. ചരിത്രത്തെക്കുറിച്ചല്ല, പൗരത്വനിയമ ഭേദഗതിയെക്കുറിച്ചും കേന്ദ്രസർക്കാരിനെതിരെയുമാണ് പ്രസംഗിച്ചത്. 95മിനിറ്റിലേറെ എനിക്ക് പ്രസംഗിക്കാൻ കാത്തിരിക്കേണ്ടി വന്നു.- ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |