തിരുവനന്തപുരം: ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം പിൻവലിക്കുമെന്ന ഗവർണറുടെ മുന്നറിയിപ്പിന്റെ നിയമ സാംഗത്യത്തെച്ചൊല്ലി നിയമവിദഗ്ദ്ധർ രണ്ടു തട്ടിൽ.
ഗവർണറുടെ പ്രീതിയിൽ തുടരുന്ന മന്ത്രിയെ പിൻവലിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് ഹൈക്കോടതി റിട്ട. ജഡ്‌ജി ജസ്റ്റിസ് ബി. കെമാൽപാഷ പറഞ്ഞു.ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിന് തടസമെന്നത് മതിയായ കാരണമാണ്. വിവേചനാധികാരമുപയോഗിച്ച് മന്ത്രിയെ പിൻവലിച്ചാൽ ഗവർണർക്കെതിരേ കേസിന് പോവാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം,സ്വന്തം ഇഷ്ടപ്രകാരം മന്ത്രിസ്ഥാനം റദ്ദാക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമേ ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂ. ഭരണഘടനയനുസരിച്ച് ,മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിമാരെ മാറ്റാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർക്ക് പ്രീതിയുള്ളിടത്തോളം പദവിയിൽ തുടരാമെന്നു പറയുന്നതിലെ ‘പ്രീതിയെ’ ,തോന്നിയ രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കിൽ മന്ത്രിയെ മാറ്റുന്നതിനു തടസമില്ല. ഗവർണർ സ്വന്തം നിലയിൽ മന്ത്രിമാരെ നീക്കിയാൽ അത് സമാന്തരഭരണമാകും. ഭരണത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി അഭിഭാഷകൻ എംആർ അഭിലാഷ് പ്രതികരിച്ചു. മന്ത്രിസഭ നിയമസഭയോടാണ് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മാത്രമേ മന്ത്രിയെ മാറ്റാൻ കഴിയൂ. ഗവർണർക്ക് രാഷ്ട്രീയമോ, വ്യക്തിപരമോ ആയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു മന്ത്രിയെ പിൻവലിക്കാനാവില്ല. അത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരമേ ഗവർണർക്ക് പ്രവർത്തിക്കാനാവൂ എന്ന് മുൻ നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് പറഞ്ഞു. ഗവർണറുടെ നടപടി പൂർണമായി ശരിയല്ലെന്ന് നിയമവകുപ്പ് മുൻ അഡി.സെക്രട്ടറി സി.രാമകൃഷ്ണൻ പറഞ്ഞു. മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരം നിയമിക്കുന്നതാണ്. മന്ത്രിസഭയുടെ ശുപാർശയുണ്ടെങ്കിലേ ഗവർണർക്ക് പ്രീതിയില്ലാതാവുകയും മന്ത്രിയെ പിൻവലിക്കുകയും ചെയ്യാനാവൂ.- അദ്ദേഹം പറഞ്ഞു. ഗവർണർ സ്വന്തം നിലയ്ക്ക് മന്ത്രിയെ മാറ്റിയാൽ സർക്കാരിനു കോടതിയെ സമീപിക്കാമെന്ന് മറ്റു ചില നിയമവിദഗ്ദ്ധർ വ്യക്തമാക്കി. 356അനുച്ഛേദപ്രകാരം സർക്കാരുകളെ പിരിച്ചുവിടാൻ ഗവർണർക്ക് രാഷ്ട്രപതിയോട് ശുപാർശ ചെയ്യാം. എന്നാൽ രാഷ്ട്രപതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |