പരിയാരം: അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കസ്റ്റംസ് അധികൃതർ ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച വൈകിട്ട് കാർ കൊണ്ടുപോകാനെത്തിയെങ്കിലും ബാറ്ററി പ്രവർത്തനരഹിതമായിരുന്നു. ഇന്നലെ പുതിയ ബാറ്ററി ഘടിപ്പിച്ചാണ് കസ്റ്റംസ് സൂപ്രണ്ട് കെ.രാഘവന്റെ നേതൃത്വത്തിലുള്ള സംഘം കാർ കൊണ്ടുപോയത്.
കഴിഞ്ഞ ജൂൺ 27 നാണ് കുളപ്പുറത്തെ ജനവാസമില്ലാത്ത കുന്നിൻപുറത്ത് മാരുതി സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് ഇല്ലാതിരുന്ന കാർ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അഴീക്കോട് സ്വദേശി അർജുൻ ആയങ്കി ഉപയോഗിച്ച കാറാണിതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. കാടാച്ചിറ കോയ്യോട് ചാത്തോത്ത് വീട്ടിൽ ജനാർദ്ദനന്റെ മകൻ സജീഷാണ് കാറിന്റെ ആർ.സി ഉടമസ്ഥൻ.
സ്വർണക്കടത്ത്: വിവിധ സംഘങ്ങളെ കുറിച്ച് വെളിപ്പെടുത്തി അജ്മൽ
കൊച്ചി: വടക്കൻ കേരളത്തിലെ എയർപോർട്ടുകൾ വഴിയുള്ള സ്വർണക്കടത്തിന് കൊലക്കേസ് പ്രതികളടക്കമുള്ളവർ വിവിധ സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിലെ മൂന്നാം പ്രതി തലശേരി സ്വദേശി വി.കെ.അജ്മൽ വെളിപ്പെടുത്തിയതായി കസ്റ്റംസ് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി.സി.ജെ.എം കോടതിയിൽ അജ്മൽ നൽകിയ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് ഷഫീഖ്, അർജ്ജുൻ ആയങ്കി എന്നിവരുടെ ജാമ്യ ഹർജികളെ എതിർത്തെങ്കിലും അജ്മലിന്റെ ഹർജിയെ കസ്റ്റംസ് എതിർത്തിട്ടില്ല. അന്വേഷണവുമായി അജ്മൽ പൂർണമായും സഹകരിച്ചെന്നും കള്ളക്കടത്തുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ചിലരുടെ പേരുകൾ വെളിപ്പെടുത്തിയെന്നും കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ മറ്റു പ്രതികളിൽ നിന്ന് അജ്മലിന് വധഭീഷണിയുണ്ടെന്നും ജാമ്യം അനുവദിക്കുന്നെങ്കിൽ കർശന ഉപാധികളുടെ അടിസ്ഥാനത്തിൽ വേണമെന്നും കസ്റ്റംസ് സൂപ്രണ്ടിന്റെ പത്രികയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |