കൊല്ലം: 'അമ്മയുടെ ചിക്കൻകറി കൂട്ടാൻ കൊതിയാകുന്നു"- സൈനിക ക്യാമ്പിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വൈശാഖ് ഒടുവിൽ അമ്മ ബീനാകുമാരിയെ വിളിച്ചത്. നാട്ടിൽ നിന്ന് മടങ്ങുമ്പോൾ അച്ചാറും ചമ്മന്തിപ്പൊടിയുമടക്കം ഒട്ടേറെവിഭവങ്ങൾ കേടാകാത്ത വിധം അമ്മ കൊടുത്തുവിടാറുണ്ടായിരുന്നു. അനുജത്തി ശില്പയ്‌ക്കാണ് പായ്‌ക്കിംഗ്. ഒന്നരമാസം മുൻപ് അമ്മൂമ്മയുടെ മരണത്തെ തുടർന്നാണ് നാട്ടിലെത്തിയത്. എല്ലാ ദിവസവും ഫോൺ വിളിക്കും. അമ്മയോടും അനുജത്തിയോടും സംസാരിക്കാത്ത ഒരു ദിവസംപോലുമുണ്ടാകില്ല.
അനുജത്തിയുടെ പഠനക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. ഇംഗ്ളീഷിൽ ബിരുദപഠനം പൂർത്തിയാക്കി ബി.എഡിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ശില്പ. അനുജത്തിയെ അദ്ധ്യാപികയാക്കണമെന്ന ആഗ്രഹവും വാശിയും വൈശാഖിനായിരുന്നു. എന്തിനും ഏതിനും ചേട്ടനോട് ചോദിക്കാനായിരുന്നു ശില്പയ്‌ക്കുമിഷ്ടം. വാതോരാതെ സംസാരിക്കുന്ന ചേട്ടൻ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനായിട്ടില്ല അവൾക്ക്.
കരഞ്ഞുകലങ്ങിയ കണ്ണുകൾ
കരഞ്ഞുതളർന്ന ബീനാകുമാരിയും ശില്പയും കട്ടിലിൽ ഒരേകിടപ്പാണ്. മകന്റെ ഓർമ്മകളിൽ അമ്മ ഇടയ്ക്ക് വിങ്ങിപ്പൊട്ടും. ശില്പ മൗനത്തിലും. ആരോടും മിണ്ടാതെ ജലപാനം പോലുമില്ലാതെയുള്ള കിടപ്പ് ബന്ധുക്കൾക്കും നാട്ടുകാർക്കും താങ്ങാനാകുന്നില്ല. കഴിഞ്ഞ അവധിക്ക് വന്നപ്പോൾ വിവാഹത്തെപ്പറ്റി ചിലർ വൈശാഖിനോട് സൂചിപ്പിച്ചിരുന്നു. എന്നാൽ ശില്പയുടെ വിവാഹം കഴിഞ്ഞേ ആ ചിന്തപോലും ഉണ്ടാവുകയുള്ളൂവെന്ന് പറഞ്ഞ് വൈശാഖ് ഒഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |