നിലമ്പൂർ: പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1970ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ . മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രയാണത്തിൽ ഇന്ദിരാഗാന്ധിക്കൊപ്പം കാറിൽ കെ.പി.സി.സി പ്രസിഡന്റ് കെ.കെ.വിശ്വനാഥനും, മലപ്പുറം ഡി.സി.സി പ്രസിഡന്റ് ആര്യാടൻ മുഹമ്മദും.
മലപ്പുറം ജില്ലയിലെ ഭൂരിഭാഗം സീറ്റിലും ലീഗിന്റെ സ്ഥാനാർത്ഥികളായിരുന്നു അന്ന്. കോൺഗ്രസിനെ തീർത്തും അവഗണിക്കുന്നെന്ന വികാരം പ്രവർത്തകരിൽ ശക്തം. ലീഗിന്റെ അപ്രീതി ഭയന്ന് കോൺഗ്രസ് നേതാക്കൾ ഇതു കണ്ടില്ലെന്ന് നടിച്ചു. എന്നാൽ , മലപ്പുറം ജില്ലയിൽ സാഹചര്യവും, കൂടുതൽ സീറ്റിലും ലീഗ് മത്സരിക്കുന്ന രീതിക്ക് മാറ്റം വരേണ്ടതും യാത്രക്കിടെ ഇന്ദിരാഗാന്ധിയെ ആര്യാടൻ ബോദ്ധ്യപ്പെടുത്തി. ഈ ഇടപെടൽ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന്റെ പ്രാതിനിദ്ധ്യം കൂട്ടാൻ ലീഗിനെ നിർബന്ധിതരാക്കി.
ഇന്ദിരയേകിയ മന്ത്രി
സ്ഥാനം നിരസിച്ചു
1970ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ കോൺഗ്രസിനൊപ്പമായിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതോടെ അച്ചുത മേനോൻ മുഖ്യമന്ത്രിയായി. കോൺഗ്രസ് മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്നായിരുന്നു കെ.പി.സി.സിയുടെ തീരുമാനം. 1971ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. ഈ സാഹചര്യത്തിൽ, കോൺഗ്രസ് മന്ത്രിസഭയിൽ ഉണ്ടാകുന്നതാണ് സർക്കാരിന്റെ കെട്ടുറപ്പിന് നല്ലതെന്ന ചിന്ത സി.പി.ഐയ്ക്കുണ്ടായി. കോൺഗ്രസ് മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചു. മന്ത്രിമാരുടെ ലിസ്റ്റുമായി ഡൽഹിക്ക് പോയത് കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ.കെ.വിശ്വനാഥനായിരുന്നു.
കെ.കരുണാകരൻ, അടിയോടി, വക്കം പുരുഷോത്തമൻ, കെ.ടി.ജോർജ്, വെള്ള ഈച്ചരൻ എന്നീ അഞ്ച് കോൺഗ്രസ് മന്ത്രിമാരുടെ ലിസ്റ്റായിരുന്നു ഹൈക്കമാന്റിന് സമർപ്പിച്ചത്. അന്നത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ശങ്കർ ദയാൽ ശർമ ലിസ്റ്റിൽ മുസ്‌ലിം പ്രതിനിധിയില്ലെന്നും, ഇന്ദിരാഗാന്ധി മലപ്പുറത്തുള്ള ആര്യാടൻ മുഹമ്മദിനെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഉടനെ ഡൽഹിയിലുണ്ടായിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.കെ.വിശ്വനാഥൻ ആര്യാടനെ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചു. അന്ന് ആര്യാടൻ എം.എൽ.എയല്ല. താൻ മന്ത്രിയായാൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും, അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതു നല്ലതല്ലെന്നും പറഞ്ഞ് ആര്യാടൻ സ്‌നേഹത്തോടെ മന്ത്രിസ്ഥാനം നിരസിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |