തിരുവനന്തപുരം: സമൂഹ നന്മയ്ക്കായി കുമാരനാശാൻ തുടങ്ങിവച്ച യാത്ര മുന്നോട്ട് കൊണ്ടുപോകാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്തവും നമുക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആശാൻ നിന്നിടത്തുനിന്ന് നമ്മൾ മുന്നോട്ടാണോ പിന്നോട്ടാണോ പോയതെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇനിയുള്ള യാത്ര മുന്നോട്ട് തന്നെയാകണം. അക്കാര്യം ഉറപ്പാക്കാനായാൽ അതാവും ആശാനുള്ള ഏറ്റവും വലിയ ആദരവ്. കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാകവി കുമാരനാശാന്റെ 150ാം ജന്മവാർഷികാഘോഷവും കാവ്യശിൽപ സമർപ്പണവും ആശാൻ സൗധത്തിന്റെ നിർമ്മാണോദ്ഘാടനവും തോന്നയ്‌ക്കൽ ആശാൻ സ്‌മാരകത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജാതിയെ നിർമ്മാർജനം ചെയ്യാതെ സമൂഹത്തിൽ ഐക്യമുണ്ടാകില്ലെന്ന് ആശാൻ വിശ്വസിച്ചിരുന്നു. ജാതി ആത്യന്തികമായി ലോകം മുടിക്കുമെന്ന് അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. ദാർശനിക നിഷ്ഠനായിരുന്ന ആശാന്റെ കാവ്യസിദ്ധി പ്രതിഫലിപ്പിച്ചിരുന്നത് മനുഷ്യന്റെ മഹാപ്രശ്നങ്ങളെയായിരുന്നു. ആധുനികകാലത്തിന്റെ മൂല്യങ്ങൾക്കൊപ്പം പൗരണികതയെ വിചാരണ ചെയ്യുന്ന ചിന്താവിഷ്ടയായ സീത ആശാന്റെ ഏറ്റവും മഹത്തായ കൃതിയാണ്. ആ കൃതി ഇന്നാണ് ഉണ്ടായിരുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകളായിരിക്കും ഉണ്ടാവുകയെന്ന് ചിന്തിക്കണം.
മലയാള സാഹിത്യത്തിൽ ആധുനികതയുടെയും കാല്പനികതയുടെയും പുതുയുഗപ്പിറവിയായിരുന്നു ആശാനിലൂടെ ഉണ്ടായത്. ആദ്ധ്യാത്മികതയിലൂടെയായിരുന്നു ആശാന്റെ കാവ്യാസപര്യ. വീണപൂവ് ഭാഷയിലും സാഹിത്യത്തിലും ഉണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു. ആലസ്യത്തിലാണ്ടുകിടന്ന മലയാള കാവ്യാശാഖ അതിലൂടെ പുതിയ ഉണർവ് നേടി. കുമാരനാശാനെന്ന കവിയുടെ ആഖ്യാനചാതുരിയുടെയും ജീവിത നിരീക്ഷണതയുടെയും പരകോടിയാണ് വീണപൂവിലൂടെ വെളിപ്പെട്ടത്. സമഗ്രമായ ജീവിത ദർശനമാണ് ആ മഹാസൃഷ്ടിയിൽ ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷനായി. കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.കെ.സാനു വീഡിയോയിലൂടെ അനുഗ്രഹ പ്രഭാഷണം നടത്തി. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ശശി, പെരുമ്പടവം ശ്രീധരൻ, പല്ലന ആശാൻ സ്മാരക സമിതി പ്രസിഡന്റ് ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ എം. ജലീൽ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. ഹരിപ്രസാദ്, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ. വി. മധുസൂദനൻ നായർ സ്വാഗതവും ജനറൽ കൺവീനർ വി. ജയപ്രകാശ് നന്ദിയും പറഞ്ഞു.
പണത്തിന് വേണ്ടിയല്ല
ശിൽപം: കാനായി
താൻ ശിൽപങ്ങൾ നിർമ്മിക്കുന്നത് പണത്തിന് വേണ്ടിയല്ലെന്ന് തോന്നയ്‌ക്കലിലെ വീണപൂവ് കാവ്യശിൽപം നിർമ്മിച്ച കാനായി കുഞ്ഞിരാമൻ പറഞ്ഞു. പണം തനിക്ക് ആവശ്യത്തിനുണ്ട്. കല കൊണ്ട് മനുഷ്യരെ പ്രബുദ്ധരാക്കാനാണ് ആഗ്രഹിക്കുന്നത്. കലയിൽ കൂടി പുതിയൊരു സംസ്‌കാരം വളരണം. ഈ ശിൽപത്തെ നശിപ്പിക്കരുത്. ശിൽപങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നാട്ടുകാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കാനായിയെ മുഖ്യമന്ത്രി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |