തിരുവനന്തപുരം: സ്വന്തമായി ഇന്റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതു കേന്ദ്രങ്ങളിൽ ഡിജിറ്റൽ ക്ലാസിന് അവസരമൊരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
അദ്ധ്യാപകർക്കും കുട്ടികൾക്കും പൊതു പ്ലാറ്റ്ഫോമിൽ പ്രത്യേകം ലോഗിൻ ഐ.ഡി നൽകി ഓൺലൈൻ ക്ലാസുകൾ നടപ്പാക്കും. അദ്ധ്യാപകർ കുട്ടികളുമായി സംവദിച്ച് സൗകര്യങ്ങൾ വിലയിരുത്തും.ഓൺലൈൻ ക്ലാസുകൾ ശരിയായ രീതിയിൽ നടപ്പാക്കുന്നതിന് മുൻപ് വിദ്യാശ്രീ പദ്ധതിയിലൂടെയും മറ്റും കുട്ടികൾക്ക് ലാപ്പ്ടോപ് ഉൾപ്പടെയുള്ള ഉപകരണങ്ങളും, പ്രത്യേക സ്കീമിൽ ഇന്റർനെറ്റും ഒരുക്കും. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേഡ് കമ്മിറ്റി രണ്ടാഴ്ചയിലൊരിക്കൽ ക്ലാസുകളുടെ പുരോഗതി വിലയിരുത്തും.
ഹിന്ദു ക്ഷേത്ര ഭരണ നിയമം പരിഷ്കരിക്കും
തിരുവനന്തപുരം: മലബാറിലെ ക്ഷേത്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്
1951ലെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ട് പരിഷ്കരിക്കുന്നത് സർക്കാർ പരിഗണനയിലാണെന്ന് ടി.ഐ.മധുസുദനന്റെ സബ്മിഷന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ മറുപടി നൽകി. ഇത് സംബന്ധിച്ച് സാമ്പത്തിക ബാദ്ധ്യത പരിശോധിച്ചു വരുകയാണ്.
കൊവിഡ് മഹാമാരി മൂലം ക്ഷേത്രങ്ങൾക്കുണ്ടായ സാമ്പത്തിക പരാധീനത പരിഹരിക്കുന്നതിന് മലബാർ ദേവസ്വം ബോർഡിന് അനുവദിച്ച 20 കോടിയിൽ നിന്ന് 1 കോടി രൂപ ക്ഷേമനിധിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി മാത്രം മാറ്റിനൽകിയിട്ടുണ്ട്.മലബാർ ദേവസ്വം ബോർഡിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ച് ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള 22 കോടിയിൽ ആദ്യ ഗഡുവായി 5.10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തൊഴിലില്ലാപ്പട പെരുകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
കഴിഞ്ഞ മേയിലെ കണക്കനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 37.71 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 മാർച്ചിൽ ഇത് 34.24 ലക്ഷമായിരുന്നു. മേയിലെ കണക്ക് പ്രകാരം 11 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. 2020 മാർച്ചിൽ ഇത് 10 ശതമാനമായിരുന്നു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തൊഴിലില്ലായ്മ രൂക്ഷമാണ്. 2020 ജൂണിലെ കണക്കനുസരിച്ച് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 20.8 ഉം കേരളത്തിൽ ഇത് 27.3 ഉം ശതമാനമാണ്.
കേരളത്തിൽ 18 ലക്ഷം നിരക്ഷരർ
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കു പ്രകാരം കേരളത്തിൽ 18 ലക്ഷം നിരക്ഷരർ ഉണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതിൽ കൂടുതലും ആദിവാസി, തീര മേഖലയിലുള്ളതാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ സാക്ഷരതാ നിരക്ക് 93.91 ശതമാനത്തിൽ നിന്ന് 96.2 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് കാനത്തിൽ ജമീല, മുരളി പെരുനെല്ലി, പി.വി. ശ്രീനിജിൻ, എ. രാജ എന്നിവരെ മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |