തിരുവനന്തപുരം: എലിമെന്ററി എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിന് ഈ അദ്ധ്യയന വർഷം ക്ലാസുകൾ തുടങ്ങുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികളുണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്റിക്കു വേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ കൂടിയ നാഷണൽ കൗൺസിൽ ഒഫ് ടീച്ചർ എഡ്യൂക്കേഷൻ സതേൺ റീജിയണൽ കമ്മിറ്റി യോഗത്തിൽ എൻ.സി.ടി.ഇ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കാത്ത സംസ്ഥാനത്തെ ഇരുപത് ഗവൺമെന്റ്, എയ്ഡഡ് ടി.ടി.ഐകളിലെ ഡി.എൽ.എഡ് കോഴ്സിന്റെ പ്രവേശനം നിറുത്തിവയ്ക്കാൻ എൻ.സി.ടി.ഇ ആവശ്യപ്പെട്ടതായി എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചിരുന്നു. എന്നാൽ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രവേശന നടപടികൾ തുടരുന്നതിന് സർക്കാർ കഴിഞ്ഞ അദ്ധ്യയനവർഷം നിർദ്ദേശം നൽകിയിരുന്നു. എൻ.സി.ടി.ഇ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പ്രവേശനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എൻ.സി.ടി.ഇ ആക്ടിൽ നിഷ്‌കർഷിച്ചിരിക്കുന്ന ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നും എസ്.സി.ഇ.ആർ.ടി അറിയിച്ചിട്ടുണ്ട്. അദ്ധ്യാപക വിദ്യാഭ്യാസ കോഴ്സുകൾ നടത്താനുള്ള അംഗീകാരവും അനുമതിയും നൽകാൻ എൻ.സി.ടി.ഇക്ക് മാത്രമാണ് അധികാരം. സംസ്ഥാന സർക്കാരുകൾക്ക് എൻ.ഒ.സി നൽകാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും മന്ത്റി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |