സർക്കാരിന് നയവും നിലപാടുമില്ലെന്ന് പ്രതിപക്ഷം, വാക്കൗട്ട്
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ എക്കാലത്തെയും നിലപാടെന്നും മന്ത്റി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കി. വിഷയത്തിൽ രണ്ട് ചേരിയാണെന്ന പ്രതീതിയുണ്ടാക്കാതെ ഒറ്റക്കെട്ടായി നീങ്ങണമെന്നും ഡാം പൊട്ടാൻ പോവുകയാണെന്ന് അനാവശ്യഭീതി പരത്തിയതിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എന്നാൽ, മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് നയവും നിലപാടുമില്ലെന്നും അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങൾ ചൂണ്ടിക്കാട്ടി ഡാം സുരക്ഷിതമല്ലെന്ന് സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കേരളത്തിന്റെ പൊതുവായ താത്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മുല്ലപ്പെരിയാറിൽ 136 അടി ജലം മാത്രമേ സംഭരിക്കാവൂവെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്ന കേരളം, മേൽനോട്ട സമിതിയിൽ 142 അടി ജലനിരപ്പ് ആകാമെന്ന് സമ്മതിച്ചിരിക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്റെ ഈ നിലപാട് അംഗീകരിച്ചാണ് ഇപ്പോൾ 139.5 അടി ജലനിരപ്പെന്നത് സുപ്രീംകോടതിയും ശരിവച്ചത്. പ്രശ്ന പരിഹാരത്തിനായി ഇരു സംസ്ഥാനങ്ങളിലെയും സർവകക്ഷി സംഘങ്ങൾ ഒരുമിച്ച് ചർച്ച നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാൽ, മേൽനോട്ട സമിതിയിലെ മിനിട്ട്സിൽ കേരളം വിയോജിപ്പ് രേഖപ്പെടുത്തിയത് പരിഗണിച്ചാണ് ഈ മാസം 11നു ശേഷം കേസ് പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടാറുള്ള തമിഴ്നാട് ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളെല്ലാം സമയാസമയങ്ങളിൽ അറിയിക്കുന്നത് കേരളത്തിന്റെ ഇടപെടൽ ശക്തമായതുകൊണ്ടാണ്. പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോർട്ട് ഫെബ്രുവരിയിൽ പുതുക്കിയിട്ടുണ്ട്. പുതിയ ഡാമിന് തമിഴ്നാടുമായി ധാരണയുണ്ടാക്കേണ്ടതുണ്ട്. അവരുമായി തർക്കമുണ്ടെന്ന് വരുത്താൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവും നൽകുന്ന ഡേറ്റയുമാണ് കേരളം ആശ്രയിക്കുന്നതെന്നും സർക്കാരിന് കെടുകാര്യസ്ഥതയും അനാസ്ഥയുമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
"
മേൽനോട്ടസമിതിയിലും സുപ്രീംകോടതിയിലും കേരളം കൃത്യമായ നിലപാടെടുക്കുന്നില്ല. 142അടി ജലനിരപ്പ് അംഗീകരിച്ചതോടെ, ഭൂകമ്പസാദ്ധ്യതയിൽ നിന്നുപോലും സുരക്ഷിതമാണെന്ന് സമ്മതിച്ചിരിക്കുകയാണ്.
-വി.ഡി.സതീശൻ,
പ്രതിപക്ഷനേതാവ്
"
പുതിയ ഡാമിനായി ഒരുമിച്ച് നിൽക്കണം. അതിവൃഷ്ടി, ഉരുൾപൊട്ടൽ, ന്യൂനമർദ്ദം എന്നിവ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ കേരളത്തിന്റെ ആശങ്ക ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വെള്ളം കൊണ്ടുപോവാൻ തമിഴ്നാട് സൗകര്യമൊരുക്കണമെന്ന് കോടതിയിൽ പറഞ്ഞിട്ടില്ല.
-റോഷി അഗസ്റ്റിൻ,
ജലവിഭവ മന്ത്രി
2011ലെ മനുഷ്യച്ചങ്ങലയ്ക്ക് ശേഷം പത്തുവർഷം കഴിഞ്ഞപ്പോൾ ഡാം സുരക്ഷിതമായോ ?
സി.പി.എമ്മിന്റെ മനുഷ്യച്ചങ്ങലയെ പരിഹസിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടി ആക്കണമെന്നാവശ്യപ്പെട്ട് 2011ൽ ഡാം മുതൽ അറബിക്കടൽ വരെ മനുഷ്യച്ചങ്ങല തീർത്ത സി.പി.എം ഭരണത്തിലിരിക്കുമ്പോഴാണ് ജലനിരപ്പ് 142 വരെ ഉയർത്താമെന്ന തമിഴ്നാടിന്റെ നിർദ്ദേശം അംഗീകരിച്ചതെന്ന് പ്രതിപക്ഷം പരിഹസിച്ചു. 2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരമേറ്റ് നാലുമാസം പൂർത്തിയാകുന്നതിന് മുൻപായിരുന്നു മനുഷ്യച്ചങ്ങല. അന്ന് 136 അടിയുണ്ടായിരുന്ന ജലനിരപ്പ് 120 ആക്കണമെന്നതായിരുന്നു ആവശ്യം. ചങ്ങലയുടെ ഒരറ്റത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മറ്റൊരറ്റത്ത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനുമാണ് അണിചേർന്നത്. അണക്കെട്ട് തകർന്നാൽ 40 ലക്ഷംപേർ അറബിക്കടലിൽ ഒഴുകി നടക്കുമെന്നാണ് വി.എസ്. പ്രസംഗിച്ചത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ജനങ്ങളിൽ ഭീതി വളർത്താനാണ് അന്നത്തെ പ്രതിപക്ഷം ശ്രമിച്ചത്. മനുഷ്യച്ചങ്ങലയ്ക്ക് ശേഷം പത്തു വർഷം കഴിഞ്ഞപ്പോൾ ഡാം സുരക്ഷിതമായെന്ന നിലപാടാണോ സർക്കാരിനുള്ളതെന്നും പ്രതിപക്ഷം ചോദിച്ചു. തമിഴ്നാടിന്റെ റൂൾ കർവ് പ്രകാരം നവംബർ 30ന് ജലനിരപ്പ് 142 അടിയാവും. എന്നിട്ടാണ് തമിഴ്നാടിന്റെ തീരുമാനത്തിൽ സന്തുഷ്ടരാണെന്ന് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
മുല്ലപ്പെരിയാർ: പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ വസ്തുതകൾ വളച്ചൊടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ഡാമിൽ നിന്ന് കൂടുതൽ ജലം കൊണ്ടുപോകണം എന്നതടക്കമുള്ള ആവശ്യങ്ങൾ ജനങ്ങളുടെയും അണക്കെട്ടിന്റെയും സുരക്ഷ മുൻനിറുത്തിയുള്ളതാണ്. അതിനെ നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്നു എന്ന തരത്തിൽ വളച്ചൊടിക്കുന്നത് ദൗർഭാഗ്യകരമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ താൻ നിലപാട് മാറ്റി എന്ന് തെളിയിക്കാമെങ്കിൽ പരസ്യമായി മാപ്പ് പറയാമെന്നും മന്ത്രി വെല്ലുവിളിച്ചു.
പുതിയ ഡാമിന്റെ വിശദമായ പദ്ധതിരേഖ കേരളം തയാറാക്കി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ ഏൽപ്പിച്ചിട്ടുണ്ട്. പുതിയ അണക്കെട്ടിന്റെ ആവശ്യകത ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീംകോടതിയെ ധരിപ്പിക്കുന്നതിൽ ഫലപ്രദമായ ഇടപെടൽ നടത്തി. പുതിയ അണക്കെട്ട് നിർമിക്കാനുള്ള ശേഷി ഈ സർക്കാരിനുണ്ട്. അതിനുവേണ്ട എല്ലാ പ്രവർത്തനവും നടത്തും. മുൻപ് കേരളത്തെ വിവരം ധരിപ്പിക്കാതെ തമിഴ്നാട് ഏകപക്ഷീയമായി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതായിരുന്നു രീതി. ഇതിൽ മാറ്റം വരുത്തി. ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് കേരളത്തിന് മുന്നറിയിപ്പ് നൽകുമെന്ന് ഉറപ്പുവരുത്തി.
മുല്ലപ്പെരിയാറിൽ ശക്തമായ മഴ പെയ്താൽ ഒരു ദിവസം കൊണ്ട് നാല് അടി വരെ വെള്ളം ഉയരാം. ഇത് ആപത്കരമായ സാഹചര്യമാണ്. ഇക്കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് ആവശ്യത്തിന് ജലം കൊടുത്തുകൊണ്ട് സംസ്ഥാനത്തിനു സുരക്ഷ ഉറപ്പാക്കണമെന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ: തമിഴ്നാടിന് നല്ല സമീപനം,
കേരളം ശുഭപ്രതീക്ഷയിൽ- മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇപ്പോൾ നല്ല സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇത് ശുഭപ്രതീക്ഷ നൽകുന്നതാണെന്നും മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തമിഴ്നാടും കേരളവും തമ്മിൽ നല്ല ബന്ധമാണുള്ളത്. സഹോദരങ്ങളായി ജീവിക്കേണ്ടവരാണ്. കേരളത്തിന്റെ നാല് അതിരിൽ ജീവിക്കുന്നവരല്ല കേരളീയർ. തെറ്റായ വികാരമുയർത്തി അനാവശ്യ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കരുത്. സമവായത്തോടെ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. പുതിയ ഡാം വേണമെന്ന ആവശ്യം തമിഴ്നാടിനു മുന്നിൽ ഉന്നയിക്കും. കേന്ദ്രസർക്കാരിന്റെ സഹായം ഇല്ലാതെയും ചർച്ച ചെയ്യാവുന്ന നല്ല ബന്ധമാണ് ഇരുസംസ്ഥാനങ്ങൾ തമ്മിലുള്ളത്.
ഭരണ, പ്രതിപക്ഷങ്ങൾ ഒരേ നിലപാടോടെ നീങ്ങേണ്ടത് സംസ്ഥാന താത്പര്യത്തിന് അനിവാര്യമാണ്. മുല്ലപ്പെരിയാർ ചർച്ചകളിൽ എല്ലാകാലത്തും ഭരണ, പ്രതിപക്ഷ സമവായം ഉണ്ടായിട്ടുണ്ട്. വിവിധ വർഷങ്ങളിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ചില ഘട്ടങ്ങളിൽ ബിസിനസ് അക്കൗണ്ട്സ് കമ്മിറ്റി ചർച്ച ചെയ്തിട്ടുമുണ്ട്. യോജിപ്പോടെയാണ് അപ്പോഴൊക്കെ വിഷയം കൈകാര്യം ചെയ്തത്. അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് ഗുണം ചെയ്യുമോയെന്ന് പ്രതിപക്ഷം ആലോചിക്കണം. ജലനിരപ്പ് സംബന്ധിച്ച് മൂന്നുതവണ സംസ്ഥാനം റിവ്യൂ പെറ്റീഷൻ നൽകിയിരുന്നുവെങ്കിലും അത് തള്ളി. കേന്ദ്രത്തിന്റെ ഇടപെടൽ വേണമെന്ന് പറയുന്ന പ്രതിപക്ഷം ആ അവസരം നേരത്തെ ഉണ്ടായിരുന്നിട്ടും ചെയ്തില്ല. മേൽനോട്ട സമിതി യോഗത്തിന്റെ മിനിട്ട്സിലെ അപാകതയും വിയോജിപ്പും ഉൾപ്പെടെ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാരിന് ഒരു പിടിപ്പുകേടുമുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |