തിരുവനന്തപുരം: രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു പ്രധാനമന്ത്രി ഒരിക്കലും സംസ്ഥാനങ്ങളോട് പക്ഷപാതം കാണിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ മൂലമന്ത്രം ഇപ്പോഴും 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ഔർ സബ്കാ പ്രയാസ് " ആണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലക്ഷദ്വീപിൽ അഞ്ച് പുതിയ ആശുപത്രികൾ വരാൻ പോകുകയാണ്. തെങ്ങിനൊപ്പം വ്യത്യസ്ത ചെടികളെ അവിടെ വികസിപ്പിക്കാൻവേണ്ടി ഗവേഷണം നടത്തുകയാണ്. എട്ട് വർഷത്തിനിടെ മോദിയുടെ നേതൃത്വത്തിൽ ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള ഒരു മാതൃകാപരമായ മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. 45 കോടി ജൻധൻ അക്കൗണ്ടുകൾ തുടങ്ങി സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി. കേരളത്തിൽ 49 ലക്ഷം ജൻധൻ അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. എല്ലാവർക്കും വീടുണ്ടാവണം എന്നത് മോദിയുടെ മറ്റൊരു സ്വപ്ന പദ്ധതിയാണ്. രാജ്യത്ത് ഭാവനരഹിതർക്ക് 2.39 കോടി വീടുകൾ നൽകാനായി. അതിൽ 1.70 ലക്ഷം വീടുകൾ കേരളത്തിലാണ്. ഉജ്ജ്വല പദ്ധതിയിൽ 99 ശതമാനം വീടുകളിൽ പാചകവാതകം എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രധാനമന്ത്രി തങ്ങൾക്കൊപ്പമുണ്ടെന്ന് പാവങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് 55 കോടി പൗരന്മാർക്ക് പ്രയോജനം ചെയ്തു.
കേരളത്തിൽ ഈ പദ്ധതിയുടെ സഹായം നിരവധിപേർക്ക് ലഭിച്ചിട്ടുണ്ട്. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി കൊവിഡ് കാലത്ത് ഉപയോഗപ്രദമായിരുന്നു. ഗരീബ് കല്യാൺ പദ്ധതി പ്രകാരം 700 മെട്രിക് ടൺ ധാന്യങ്ങൾ തുടർച്ചയായി രണ്ടുവർഷം വിതരണം ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |