കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി. രാജേന്ദ്രന്റെ രാജി സ്വീകരിച്ച സർക്കാർ, അസിസ്റ്റന്റ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് എം. മേനോനെ ഈ ചുമതലയിൽ നിയമിച്ചു. വിചാരണയ്ക്കിടെ രണ്ടു സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷന്റെ പോരായ്മയാണെന്നാരോപിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റാൻ മധുവിന്റെ അമ്മ മല്ലി സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെ അഡ്വ. സി. രാജേന്ദ്രൻ രാജിക്കത്തും നൽകി.
ഈ കേസിൽ നേരത്തെ അഡ്വ. വി.ടി. രഘുനാഥായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ. ആരോഗ്യകാരണങ്ങളാൽ കോടതിയിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നതു വിചാരണയെ ബാധിക്കുമെന്നായതോടെയാണ് അദ്ദേഹം ഒഴിഞ്ഞത്.
പിന്നീടു ചുമതലയേറ്റ അഡ്വ. രാജേന്ദ്രനെ മാറ്റണമെന്ന അപേക്ഷയിൽ സർക്കാർ തീരുമാനമെടുക്കുംവരെ വിചാരണ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മല്ലി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ജൂൺ 17നു വിചാരണ നടപടികൾ സ്റ്റേ ചെയ്തിരുന്നു. ഹർജിയിൽ സർക്കാരിന്റെ നിലപാടു തേടിയ ഹൈക്കോടതി പ്രോസിക്യൂഷന്റെ കേസ് നടത്തിപ്പിനെക്കുറിച്ച് പാലക്കാട് ജില്ലാ ജഡ്‌ജിയിൽ നിന്ന് റിപ്പോർട്ടും തേടി. ഇതിനിടെയാണ് പ്രോസിക്യൂട്ടറുടെ മാറ്റം സർക്കാർ അംഗീകരിച്ചത്.
മല്ലിയുടെ ആവശ്യം സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ജൂലായ് ആദ്യം വിചാരണ പുനരാരംഭിക്കാനാണ് സാദ്ധ്യത. കേസിൽ ആഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട കൊലപാതകത്തിനിരയായത്. കേസിലെ 16 പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |