തിരുവനന്തപുരം: വാക്കുകൾക്ക് ആയുധങ്ങളെക്കാൾ മൂർച്ചയുണ്ടെന്ന് തെളിയിച്ച എഴുത്തുകാരനാണ് സുകുമാർ അഴീക്കോടെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഡോ.സുകുമാർ അഴീക്കോട് സ്‌മാരക ട്രസ്റ്റ് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ സുകുമാർ അഴീക്കോട് സ്‌മാരക അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.എസ്,എസ്.സി ഡയറക്‌ടർ ഡോ.എസ്.സോമനാഥിന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ അഴീക്കോട് സ്‌മാരക അവാർഡ് നൽകി. അനുബന്ധ അവാർഡ് അദ്ധ്യാപകൻ ഡോ.എം.പി. വാസുവിനു നൽകി. എൺപത് വയസ് തികഞ്ഞ അടൂരിനെ ശിവൻകുട്ടി പൊന്നാടയണിയിച്ചു.
കവിയും കേരളകൗമുദി ന്യൂസ് എഡിറ്ററുമായ ഡോ.ഇന്ദ്രബാബു അഴീക്കോട് സ്‌മാരക പ്രഭാഷണം നടത്തി. പാറയുരുക്കി സംഗീതം ഉണ്ടാക്കുന്ന നാടായിരുന്നു ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. 2016ലാണ് അമേരിക്കയിൽ പാറയുരുക്കി ശില്പങ്ങൾ ഉണ്ടാക്കാമെന്ന് കണ്ടുപിടിച്ചത്. എന്നാൽ ഇന്ത്യയിൽ ഇത് 800 വർഷം മുമ്പ് കണ്ടുപിടിച്ചിരുന്നു. അതിന്റെ തെളിവായിരുന്നു തെലങ്കാനയിലെ രമാംബ ക്ഷേത്രമെന്നും ഇന്ദ്രബാബു പറഞ്ഞു.
അഴീക്കോട് സ്‌മാരക ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ശ്രേയ നായരെ ചടങ്ങിൽ അനുമോദിച്ചു. ചികിത്സാസഹായം ഡോ.കെ.സുധാകരൻ വിതരണം ചെയ്‌തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ, ഡോ.സി.എസ്.കുട്ടപ്പൻ പേരക്കോട്, കരമന ദിനേശ് നായർ, കെ.ബി. സന്തോഷ് കുമാർ,ജി.വി.ദാസ്, ജയശ്രീ ഗോപാലകൃഷ്‌ണൻ, ശിവദാസൻ കുളത്തൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |