തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാരെക്കൂടി പ്രഖ്യാപിച്ചു. മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയാ ബിഷപ്പായി റവ. ഡോ. ആന്റണി കാക്കനാടിനെയും തിരുവനന്തപുരം അതിരൂപതാ സഹായമെത്രാനായി മോൺ. ഡോ. മാത്യുമനക്കരക്കാവിൽ കോർ എപ്പിസ്‌കോപ്പയെയുമാണ് തിരഞ്ഞെടുത്തത്. ഇതോടൊപ്പം ഡൽഹിയിലെ ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസന ആർച്ച് ബിഷപ്പായി പൂനെയിലെ കഡ്കി സെന്റ് എഫ്രേംസ് ഭദ്രാസനാധിപനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന തോമസ് മാർ അന്തോണിയോസിനെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
നിയമനങ്ങൾ സംബന്ധിച്ചുള്ള മാർപാപ്പയുടെ ഉത്തരവും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ കല്പനയും പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ്പ് തോമസ് മാർ കൂറീലോസ് വായിച്ചു.
ബിഷപ്പുമാരുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലായ് 15ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ഡൽഹിയിലെ പുതിയ മെത്രാപ്പൊലീത്തയായി തോമസ് മാർ അന്തോണിയോസ് ജൂൺ 30ന് ചുമതലയേൽക്കും.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ബിഷപ്പുമാരുടെ പ്രഖ്യാപനച്ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. നിയുക്ത മെത്രാൻമാരെ കാതോലിക്കാബാവാ സ്ഥാനികചിഹ്നങ്ങൾ അണിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ സാമുവൽ മാർ ഐറേനിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, വിൻസെന്റ് മാർ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി എന്നിവർ നിയുക്ത മെത്രാൻമാർക്ക് പൂച്ചെണ്ടുകൾ നൽകി.
ഇടയൻമാർക്ക് പുതിയ നിയോഗം
ഭരണമികവും നേതൃപാടവവും തെളിയിച്ച മൂന്ന് ഇടയൻമാരാണ് സ്ഥാനലബ്ധിയ്ക്ക് അർഹരായവർ. ഡോ. ആന്റണി കാക്കനാട് നിലവിൽ സഭയുടെ കാതോലിക്കേറ്റ് സെന്ററിൽ സുവിശേഷസംഘത്തിന്റെ എക്‌സിക്യുട്ടിവ് ഡയറക്ടറാണ്. കെ. വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകനായി 1961ൽ കാക്കനാടായിരുന്നു ജനനം. 1987 ഡിസംബർ 30ന് വൈദികപ്പട്ടം സ്വീകരിച്ചു. ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഏഴോളം ഗ്രന്ഥങ്ങൾ രചിച്ചു.
മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്‌കോപ്പ നിലവിൽ തിരുവനന്തപുരം അതിഭദ്രാസന മുഖ്യവികാരി ജനറലും അൺ എയ്ഡഡ് സ്‌കൂളുകളുടെ ഡയറക്ടറുമാണ്. മാവേലിക്കര പുത്തൂരിൽ 1955ൽ കെ. ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. 1983 ഡിസംബർ 18ന് വൈദികപ്പട്ടം സ്വീകരിച്ചു. ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തോമസ് മാർ അന്തോണിയോസ് ഏഴു വർഷമായി പൂനെ കഡ്കി ഭദ്രാസനാധിപനാണ്.
1955 നവംബർ 25 ന് അടൂർ വലിയവിളയിൽ ചാക്കോ കോശിയുടെയും കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. 1980 ഡിസംബർ ഒമ്പതിന് പൗരോഹിത്യം സ്വീകരിച്ചു. കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |