തിരുവനന്തപുരം: ദൂരദർശൻ പ്രോഗ്രാം ഹെഡായിരുന്ന ബൈജു ചന്ദ്രൻ 37 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു.
1984ൽ തിരുവനന്തപുരം ദൂരദർശനിൽ ന്യൂസ് കറന്റ് അഫയേഴ്സ് പരിപാടികളുടെ പ്രൊഡ്യൂസർ ആയി ചേർന്നു. 1985 ജനുവരി രണ്ടിന് സംപ്രേഷണം ചെയ്ത ആദ്യത്തെ മലയാളം വാർത്താബുള്ളറ്റിന്റെ പ്രൊഡ്യൂസറാണ്. കോഹിമ ദൂരദർശൻ കേന്ദ്രം, ഗുവാഹത്തിയിലെ നോർത്ത് ഈസ്റ്റ് പ്രോഗ്രാം പ്രൊഡക്‌ഷൻ സെന്റർ, ഡൽഹിയിൽ ദൂരദർശൻ നാഷണൽ ചാനൽ എന്നിവിടങ്ങളിലും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി ഡെപ്യൂട്ടേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി ദേശീയ,അന്തർദ്ദേശീയ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച നക്സൽ കാലഘട്ടത്തെക്കുറിച്ചുള്ള നിണച്ചാലൊഴുകിയ നാൾവഴികൾ, അടൂരിന്റെ സർഗ്ഗ പ്രപഞ്ചം ഉൾപ്പെടെ നിരവധി ജീവചരിത്ര ഡോക്യുമെന്ററികൾ, ശ്രീപാർവതിയുടെ പാദം, ശകുനം എന്നീ കഥാചിത്രങ്ങൾ തുടങ്ങി ഒട്ടേറെ പരിപാടികൾ സംവിധാനം ചെയ്തിട്ടുണ്ട്. മൗറീഷ്യസ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ,കേരളത്തിലെ പ്രധാന മാദ്ധ്യമ പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും മാദ്ധ്യമ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
ഒ.എൻ.വി കുറുപ്പ് കവിയും കാലവും, ദൃശ്യശ്രവ്യ മാധ്യമങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പഴയകാല പത്രപ്രവർത്തകനായ കെ.എസ്. ചന്ദ്രന്റെ മകനാണ്.എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ കെ.എ. ബീനയാണ് ഭാര്യ. ചലച്ചിത്ര സംവിധാന രംഗത്ത് പ്രവർത്തിക്കുന്ന ഋഥ്വിക്ക് ബൈജു മകനും ഗോപിക മരുമകളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |