കൊച്ചി: കേരളത്തെ ഞെട്ടിച്ച സമാനതകളില്ലാത്ത കേസാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവം. ഇതന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ, കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി അന്വേഷണസംഘത്തിന് ശക്തമായ തെളിവുകൾ കൈമാറിയ സംവിധായകൻ ബാലചന്ദ്രകുമാർ കേരളകൗമുദിയോട് സംസാരിക്കുന്നു.
എന്തുകൊണ്ട് വെളിപ്പെടുത്തൽ വൈകി ?
മാനസികമായി ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. കേസിന്റെ വിചാരണ തീരുകയാണ്. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയാൻ തീരുമാനിച്ചത്. ഒരു വശത്ത് ഭീതിയുണ്ടെങ്കിലും മനസിൽ നിന്ന് ഒരു ഭാരം ഇറക്കിവച്ചതുപോലെയാണ് ഇപ്പോൾ.
പൊലീസ് സുരക്ഷയിലും ഭീഷണിയുണ്ടോ?
ഇന്നത്തെ വിധി എന്തുതന്നെയായാലും അപായപ്പെടുത്തുമെന്ന് ഭയക്കുന്നുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. യാത്രയിലടക്കം ആശങ്കയുണ്ട്
ദിലീപ് - പൾസർ സുനി ബന്ധം ?
ദിലീപിന്റെ വീട്ടിൽവച്ച് സുനിയെ കണ്ടിട്ടുണ്ട്. അല്ലാതെ രണ്ട് സ്ഥലങ്ങളിൽവച്ചും കണ്ടിരുന്നു. സംഭവത്തിനുശേഷം സുനിലിനെ വീട്ടിൽ കണ്ടകാര്യം ദിലീപിനോട് ചോദിച്ചെങ്കിലും അറിയില്ലെന്ന് പറഞ്ഞു. ഇങ്ങനെയൊരാളെ പരിചയമുണ്ടെന്ന് പറഞ്ഞാൽ ചിലപ്പോൾ ദിലീപിന്റെ ഇമേജിനെ ബാധിച്ചേക്കാമെന്നായിരുന്നു അന്ന് കരുതിയത്. തിരുവനന്തപുരത്ത് വച്ച് ഇക്കാര്യം വീണ്ടും ചോദിച്ചപ്പോൾ ദിലീപ് സമ്മതിച്ചു. അന്ന് ദിലീപ് പ്രതിയായിരുന്നില്ല. ആലപ്പുഴയിലെ ഹൗസ്ബോട്ട് ജെട്ടിയിൽ സുനിയെ കണ്ടതായി ഒാർക്കുന്നുണ്ട്. ദിലീപിന് അവിടെ ഹൗസ്ബോട്ടുണ്ട്.
കേസിന്റെ ആലപ്പുഴ കണക്ഷൻ ?
അതേക്കുറിച്ച് അറിയില്ല. പക്ഷേ സുനി രക്ഷപെട്ട് പോയത് ആലപ്പുഴയിലേക്കാണ്. കീഴടങ്ങാൻ എത്തിയതും ആവിടെനിന്നാണ്. വി.ഐ.പി ഒന്നരമണിക്കൂറിനുള്ളിൽ എത്തുമെന്ന് പറയുമ്പോൾ അത് ആലപ്പുഴയിൽനിന്ന് വന്നതാകാം. ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.
വി.ഐ.പിക്കൊപ്പം ദിലീപിന്റെ വീട്ടിൽ മറ്റൊരു നടി ?
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന നടന്നെന്ന് പറയുന്ന ദിവസം ദൃശ്യങ്ങളുമായി വന്ന വി.ഐ.പിക്ക് പിന്നാലെ ഒരു സിനിമാനടി ദിലീപിന്റെ വീട്ടിൽ എത്തിയിരുന്നു. അന്ന് ദിലീപും അവരും അരമണിക്കൂറോളം സംസാരിച്ചു. ഒരു മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ദൃശ്യം കണ്ടുവെന്ന് പറയുന്നുണ്ട്. വിദ്യാർത്ഥികൾക്കും ഈ നടിക്കും തമ്മിൽ ബന്ധമുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ഇതും അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |