തിരുവനന്തപുരം: മുള ക്ഷാമം പരിഹരിക്കാൻ ബാംബൂ കോർപറേഷൻ കേരളമൊട്ടാകെ മുള നട്ടുപിടിപ്പിക്കാനൊരുങ്ങുന്നു. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറത്തെ കാമ്പസിലെ 300 ഹെക്‌ടറിൽ മുള വച്ചുപിടിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. കണ്ണൂരിലെ ആറളം ഫാം ഉൾപ്പെടെ മറ്റ് ആറിടത്തും ഉടൻ നടും. ആസ്‌പർ, ബാൽക്കോ എന്നീ ഇനങ്ങളാണ് നടന്നത്. 5 വർഷത്തിന് ശേഷം വെട്ടി ഉപയോഗിക്കും.
കാമ്പസുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് പദ്ധതി വ്യാപിപ്പിക്കും. നാഷണൽ ബംബൂ മിഷനും സംസ്ഥാന സർക്കാരും സംയുക്തമായാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. നിലവിൽ കർഷകരിൽ നിന്ന് ശേഖരിക്കുന്ന മുളയിൽ നിന്നാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇത് തീരെ കുറവാണ്.
മുളയുടെ ജന്മദേശം ഇന്ത്യയാണെങ്കിലും ഏറ്റവും കൂടുതൽ മുളകളുള്ളത് ചൈനയിലാണ്. കേരളത്തിലും മാർക്കറ്റിൽ ചൈനയിൽ നിന്നെത്തുന്ന മുള ഉത്‌പനങ്ങളാണ് ഭൂരിഭാഗവും. വിപണിയിലെ ഈ ഭീഷണി അവസാനിപ്പിക്കാൻ കൂടിയാണ് മുള നട്ടുപിടിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.
ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ബാംബൂ ബസാറുകൾ ടൂറിസം സ്‌പോട്ടുകളിൽ വ്യാപിപ്പിക്കും. നിലവിൽ മാനന്തവാടിയിൽ മാത്രമാണ് ബാംബൂ ബസാറുളളത്. മൂന്നാറിലും കുമരകത്തും ബസാർ തുറക്കാൻ നടപടികൾ ആരംഭിച്ചു.
ഓഫീസുകളിൽ മുള കർശനം
സർക്കാർ ഓഫീസുകളിലും തദ്ദേശസ്ഥാപനങ്ങളിലും ഓഫീസ് സ്റ്റേഷനറികൾ മുള കൊണ്ട് നിർമ്മിച്ചതായിരിക്കണമെന്ന് ഒന്നര വർഷം മുമ്പ് ഉത്തരവിറങ്ങിയെങ്കിലും കർശനമാക്കിയിട്ടില്ല.
പരിസ്ഥിതിക്ക് ഗുണം
'പൊയസിയെ' എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരിനം പുല്ലാണ് മുള. മറ്റ് വൃക്ഷങ്ങളേക്കാൾ 30 ശതമാനം അധികം ഓക്‌സിജൻ മുളകൾ പുറത്തുവിടും. ശക്തമായ കാറ്റിലും മറിഞ്ഞുവീഴാത്ത മുള മണ്ണൊലിപ്പും തടയും.
ആയുർവേദ മരുന്ന്
കഫം, പിത്തം രോഗങ്ങൾക്കും വ്രണങ്ങൾ ഉണങ്ങാനുള്ള മരുന്നായും ആയുർവേദത്തിൽ ഉപയോഗിക്കുന്നു. മുള അരിക്കും ഔഷധഗുണമുണ്ട്.
വ്യാപകമായി മുള നട്ടുപിടിപ്പിക്കുന്നതോടെ ക്ഷാമം തീരും. സംസ്ഥാനം പരിസ്ഥിതി സൗഹൃദമാകും
എ.എം.അബ്‌ദുൾ റഷീദ്
എം.ഡി, ബാംബൂ കോർപറേഷൻ
ഓഫീസ്
സ്റ്റേഷനറികൾ
പെൻ ഹോൾഡർ: ₹ 180
ഫയൽ ട്രേ: 550
ഫയൽ പാഡ് : 120
പേപ്പർ വെയ്റ്റ് : 75
വേയ്‌സ്റ്റ് ബിൻ : 350
വിസിറ്റിംഗ് കാർഡ് & പെൻ ഹോൾഡർ :450
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |