ന്യൂഡൽഹി: ബി.ബി.സിയുടെ മുംബയ്, ഡൽഹി ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിവസമായ ഇന്നലെ രാത്രിയോടെ പൂർത്തിയായി. രണ്ടിടത്തെയും അക്കൗണ്ട്‌സ്, ബിസിനസ് വിഭാഗങ്ങളിലെ പത്തോളം ജീവനക്കാർ ചൊവ്വാഴ്‌ച മുതൽ വീട്ടിൽ പോകാനാവാതെ ഒാഫീസിൽ കുടുങ്ങിയിരുന്നു. അതേസമയം വാർത്താ വിഭാഗം തടസമില്ലാതെ പ്രവർത്തിച്ചു.
രാത്രി എട്ടുമണിയോടെ മുംബയ് ഒാഫീസിലെ പരിശോധനയാണ് ആദ്യം പൂർത്തിയായത്. ഒന്നരമണിക്കൂറിന് ശേഷം ഡൽഹി ഒാഫീസിലെ പരിശോധനയും പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി. ചൊവ്വാഴ്‌ച രാവിലെ 11മണിയോടെയാണ് രണ്ടിടത്തും ആദായ നികുതി ഉദ്യോഗസ്ഥരെത്തിയത്.
ജീവനക്കാരിൽ നിന്ന് സാമ്പത്തിക വിവരങ്ങൾ ശേഖരിച്ചെന്നും രേഖകളുടെ പകർപ്പുകൾ എടുത്തെന്നും ആദായ നികുതി വൃത്തങ്ങൾ സൂചിപ്പിച്ചു. സാമ്പത്തിക ഇടപാടുകൾ, കമ്പനിയുടെ ഘടന, മറ്റ് വിശദാംശങ്ങൾ എന്നിവ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഡേറ്റ പകർത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരമാവധി സഹകരിച്ചതായി ബി.ബി.സിയും പ്രതികരിച്ചു.
ഡൽഹിയിലെ കെ.ജി.മാർഗിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബി.ബി.സിയുടെ ആറാം നിലയിലെ ബിസിനസ്, അക്കൗണ്ട്‌സ് വിഭാഗങ്ങളിലണ് പരിശോധന നടന്നത്. അഞ്ചാം നിലയിൽ വാർത്താ വിഭാഗം പതിവുപോലെ പ്രവർത്തിച്ചു. ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്ന് ബി.ബി.സി അറിയിച്ചിരുന്നു.
ഇന്ത്യയുടെ വളർച്ച തകർക്കാൻ ശ്രമം
ഇന്ത്യയുടെ വളർച്ച തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങളുണ്ടെന്നും അധിനിവേശത്തിന്റെ പുതിയ പ്രവണതകൾക്കെതിരെ ജനങ്ങൾ ജാഗരൂകരല്ലെങ്കിൽ എല്ലാം നഷ്‌ടമാകുമെന്നും ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ പറഞ്ഞു. ബി.ബി.സി ഡോക്യുമെന്ററിയും പരിശോധനയും കത്തി നിൽക്കെയാണ് ഐ.എഫ്.എസ് പ്രൊബേഷണറി ഒാഫീസർമാരുടെ ചടങ്ങിലെ പ്രസംഗം.
വൻ നശീകരണ ശേഷിയുള്ള ആയുധങ്ങളുണ്ടെന്ന് ആരോപിച്ച് ഇറാക്കിനെ ആക്രമിക്കാൻ സാഹചര്യമൊരുക്കിയത് ഒരു അന്താരാഷ്‌ട്ര വാർത്താ മാദ്ധ്യമം ആയിരുന്നുവെന്ന് ബി.ബി.സിയുടെ പേരു പറയാതെ ധൻകർ ചൂണ്ടിക്കാട്ടി. യുദ്ധത്തിന് ശേഷം ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ, ഇന്ത്യയ്‌ക്കെതിരായുള്ള നീക്കങ്ങളിൽ നമ്മൾ ജാഗ്രത പാലിക്കണം. പുറത്ത് നിന്നുള്ള എന്തും വിശുദ്ധീകരിക്കുന്ന പ്രവണത
ബുദ്ധിജീവികൾക്കിടയിൽ ഉണ്ട്. അതു ചോദ്യം ചെയ്യണം. ഇന്ത്യൻ കൊവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്‌തി പോലും ചോദ്യം ചെയ്‌തു. തെറ്റായ വിവരങ്ങൾ അധിനിവേശത്തിന്റെ മറ്റൊരു വഴിയാണെന്നും ധൈര്യത്തോടെ നിർവീര്യമാക്കണമെന്നും ധൻകർ ആഹ്വാനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |