2022ൽ 3851 കോടിയുടെ അധിക വില്പന
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിദേശ മദ്യ മൊത്തവില്പന സ്ഥാപനമായ ബിവറേജസ് കോർപ്പറേഷൻ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ നഷ്ടത്തിന് ശേഷം ലാഭത്തിലേക്ക്. 2022-23 മാർച്ച് 31 ആവുമ്പോൾ 18,500 കോടിയുടെ വില്പനയും 80-100 കോടിക്കിടയിൽ ലാഭവുമാണ് പ്രതീക്ഷിക്കുന്നത്.
2022 ഏപ്രിൽ മുതൽ ഡിസംബർ 31 വരെ 13,908 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,057 കോടിയായിരുന്നു. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതും ഡിസംബറിൽ മദ്യവിലയിൽ ഏർപ്പെടുത്തിയ രണ്ട് ശതമാനം വർദ്ധനവും വരുമാനം കൂട്ടി. ഇക്കാലയളവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മദ്യത്തിന്റെ വിറ്രുവരവിലും (38.29 %) സർക്കാർ ഖജനാവിലേക്ക് നികുതി നൽകുന്നതിലും (37.87 %) മികച്ച വളർച്ച നേടിയതും ബെവ്കോയാണ്. 251 ശതമാനമാണ് സംസ്ഥാനത്ത് വിദേശമദ്യത്തിന്റെ വില്പനനികുതി. ബാറുകൾക്കും ചില്ലറവില്പനശാലകൾക്കും കൺസ്യൂമർഫെഡ് ഷോപ്പുകൾക്കും മദ്യം വിൽക്കുമ്പോൾ കിട്ടുന്ന മാർജിൻ പ്രൈസാണ് ബെവ്കോയുടെ മുഖ്യവരുമാനം. വില്പനശാലകൾ പൂർണതോതിൽ പ്രവർത്തിക്കാതിരുന്നതിനാൽ 2019-20ൽ 40 കോടിയും 2020-21ൽ 250 കോടിയുമായിരുന്നു നഷ്ടം. എന്നാൽ 2021-22ൽ ഇത് നാലു കോടിയായി കുറഞ്ഞു.
മദ്യ വില്പന (കോടിയിൽ)
2019-20..........14,707.56
2020-21..........13,212.36
2021-22...........14,576.21
12,160.48 കോടി
2022 ഏപ്രിൽ മുതൽ ഡിസംബർ വരെ നികുതി ഇനത്തിൽ നൽകിയത്
18,500 കോടി
2022-23ൽ പ്രതീക്ഷിക്കുന്ന വിറ്റുവരവ്
'ജവാൻ പ്രീമിയം" മാർച്ചിൽ
ബെവ്കോയുടെ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യം 'ജവാന്റെ" പുതിയ ബ്രാൻഡായ 'ജവാൻ പ്രീമിയം" മാർച്ച് അവസാനത്തോടെ വിപണിയിലെത്തും. ലിറ്ററിന് 700നും 800നും ഇടയിലായിരിക്കും വില. ജവാൻ റമ്മിന്റെ വില ലിറ്ററിന് 610 രൂപയായി തുടരും. ട്രാവൻകൂർ ഷുഗേഴ്സിൽ നാല് ബെൽറ്റുകളിലായി 8000 കെയ്സ് ജവാൻ റമ്മാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. പുതിയ രണ്ട് ബെൽറ്റുകൾ കൂടി പ്രവർത്തന സജ്ജമാക്കി ഇത് 15,000 കെയ്സാക്കി ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |