കണ്ണൂർ: സുരക്ഷാ വീഴ്‌ചയൊന്നും കണ്ണൂർ സെൻട്രൽ ജയിലിൽ ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള ചോദ്യം തന്നോട് ചോദിച്ച് കാര്യമില്ലെന്നും വി ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായോ എന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളുകളിൽ ഒന്നും പഠിക്കുന്നില്ലല്ലോ' - ശിവൻകുട്ടി പറഞ്ഞു.
ഇന്ന് പുലർച്ചെയോടെയാണ് കണ്ണൂർ അതിസുരക്ഷാ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലിൽ ആൾത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചുവെന്നാണ് പ്രതിപക്ഷം ഉൾപ്പെടെ ആരോപിക്കുന്നത്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്നാണ് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചത്. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |