തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകാനായി, സർവീസിൽ നിന്ന് വിരമിച്ച കോളേജ് അദ്ധ്യാപകർക്കും പദവി അനുവദിക്കാൻ യു.ജി.സി ചട്ടങ്ങൾ മറികടന്ന് കാലിക്കറ്റ് സർവകലാശാല ഉത്തരവിറക്കി. 2018ലെ യു.ജി.സി റഗുലേഷൻ 6.3 വകുപ്പ് പ്രകാരം സർവീസിലുള്ളവരെയേ പ്രൊഫസർ പദവിക്ക് പരിഗണിക്കാവൂ. യു.ജി.സി ചട്ടപ്രകാരം രൂപീകരിച്ച സെലക്‌ഷൻ കമ്മിറ്റിയാവണം ഇന്റർവ്യൂ നടത്തി ശുപാർശ ചെയ്യേണ്ടത്. കോളേജ് അദ്ധ്യാപകർക്ക് പ്രൊഫസർ പദവി യു.ജി.സി 2018ൽ അനുവദിച്ചതാണ്. എന്നാൽ, സംസ്ഥാനത്ത് ഉത്തരവിറങ്ങിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഇതുപ്രകാരം സർവീസിൽ തുടരുന്ന അർഹതയുള്ള അദ്ധ്യാപകരെ മാത്രമേ മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവിക്ക് പരിഗണിക്കാനാവൂ.
മന്ത്റി ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിച്ചിരുന്നു. മന്ത്റിക്ക് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകാനാണ് കാലിക്കറ്റ് സർവകലാശാല യു.ജി.സി ചട്ടങ്ങൾ ലംഘിച്ചതെന്നാണ് ആക്ഷേപം. ഇതിന്റെ മറവിൽ വിരമിച്ച നൂറോളം അദ്ധ്യാപകർക്കും പ്രൊഫസർ പദവി ലഭിക്കും. ഓരോരുത്തർക്കും അഞ്ചുലക്ഷം രൂപാവരെ ശമ്പള കുടിശിക നൽകേണ്ടിവരും. അഞ്ചുകോടിയുടെ അധികബാദ്ധ്യത സർക്കാരിനുണ്ടാവും. മന്ത്രിക്ക് മുൻകാലപ്രാബല്യത്തോടെ പ്രൊഫസർ പദവി അനുവദിക്കാനുള്ള നീക്കം തടയണമെന്നും ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്രി ഗവർണർക്ക് നിവേദനം നൽകി. മന്ത്റി ബിന്ദു തിരഞ്ഞെടുപ്പിൽ പേരിനൊപ്പം പ്രൊഫസർ പദവി ചേർത്തതിനെ ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന യു.ഡി.എഫിലെ തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ കേസിൽ മന്ത്രിയെ രക്ഷിക്കാൻ കൂടിയാണ് സർവകലാശാലയുടെ നീക്കമെന്നാണ് സൂചന.
പ്രൊഫസറല്ലന്ന് ഗസറ്റ് വിജ്ഞാപനവും
മന്ത്രി ബിന്ദു പ്രൊഫസറല്ല, ഡോക്ടർ ആണെന്ന് കഴിഞ്ഞ ജൂൺ എട്ടിന് സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കിയിരുന്നു. മന്ത്രി ഗവർണർക്കു മുന്നിൽ സത്യവാചകം ചൊല്ലി ചുമതലയേറ്റതും നിയമനത്തിനുള്ള വിജ്ഞാപനത്തിലും പ്രൊഫ. ആർ. ബിന്ദു എന്നാണുണ്ടായിരുന്നത്. മന്ത്റി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് സർക്കാർതന്നെ തെറ്റു തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |