തിരുവനന്തപുരം: കേരള സർവകലാശാലയെ വിമർശിച്ചുള്ള സി.എ.ജി റിപ്പോർട്ട് പരിശോധിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്ക്) ഉന്നതപദവിയായ എ++ ഗ്രേഡ് നേടിയ കേരള സർവകലാശാലയെ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന ചടങ്ങിനെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സി.എ.ജി റിപ്പോർട്ട് നിലവിൽ സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരത്തെ മങ്ങലേല്പിക്കുന്നതല്ല. സർവകലാശാലകളിലെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് അദ്ധ്യാപക നിയമനങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സർവകലാശാലയെ ആദരിക്കുന്ന ചടങ്ങ് ഇന്ന് വൈകിട്ട് 3.30ന് കേരള സർവകലാശാല സെനറ്റ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി.ആർ അനിൽ, എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത്, ഡോ. ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |