കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ സ്ഥാനം ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ രാജിവച്ചതായി സൂചന.ഇക്കാര്യം സഭയോ അതിരൂപതയോ വിമതവിഭാഗമോ സ്ഥിരീകരിച്ചിട്ടില്ല.വത്തിക്കാൻ പ്രതിനിധി ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി ഇന്നലെ കൊച്ചിയിലെത്തി നടത്തിയ ചർച്ചകൾക്കിടെ രാജി കത്ത് കൈമാറിയെന്നാണ് സൂചന,എന്നാൽ ഒൗദ്യോഗിക അറിയിപ്പ് വരേണ്ടത് വത്തിക്കാനിൽ നിന്നാണ്.
ജൂലായ് 19ന് ആന്റണി കരിയിലിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് സ്ഥാനമൊഴിയണമെന്ന് വത്തിക്കാൻ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു.ഇന്നലെ കാക്കനാട് സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ നടന്ന കൂടിക്കാഴ്ചയിൽ സഭാ ചാൻസലർ ബിജു പെരുമായനും കോതമംഗലം ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിലും പങ്കെടുത്തു.
ഭൂമി ഇടപാട് വിവാദത്തെത്തുടർന്ന് അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതലകളിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി മാറിയപ്പോഴാണ് ആർച്ച് ബിഷപ്പായിരുന്ന ആന്റണി കരിയിലിനെ അതിരൂപതയുടെ ഭരണച്ചുമതലയുളള മെത്രാപ്പൊലീത്തൻ വികാരിയായി നിയമിച്ചത്.കുർബാന ഏകീകരണത്തിന്റെ പേരിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരും വിശ്വാസികളും സഭാ നേതൃത്വത്തിനെതിരെ രംഗത്തിറങ്ങിയപ്പോൾ അവർക്കൊപ്പമായിരുന്നു ആന്റണി കരിയിൽ.
വത്തിക്കാൻ നിർദ്ദേശിച്ച ഏകീകൃത കുർബാനക്രമം നടപ്പാക്കാത്തതും സഭയുടെ 35 രൂപതകളിൽ വത്തിക്കാന്റെയും സിനഡിന്റെയും നിലപാടുകളെ ചോദ്യം ചെയ്യുന്നതും എറണാകുളം അങ്കമാലി രൂപത മാത്രമാണ്.
കരിയിലിനെ പിന്തുണയ്ക്കുന്ന വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണസമിതിയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രാജിയാണ് ആവശ്യപ്പെടുന്നത്.കഴിഞ്ഞദിവസം സഭാ ആസ്ഥാനത്ത് ചേർന്ന വൈദികരുടെയും അൽമായരുടെയും യോഗത്തിൽ പ്രമേയം പാസാക്കുകയും ഇരുന്നൂറോളം വൈദികർ ഒപ്പിട്ട കത്ത് മെത്രാന്മാർക്ക് അയക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |