തിരുവനന്തപുരം: നിയമസഭയിൽ ഇത്തവണ രണ്ടക്കം കടക്കുമെന്ന് വീമ്പു പറഞ്ഞ ബി.ജെ.പി കൈയിലിരുന്ന നേമവും കൈവിട്ട് സം'പൂജ്യ"രായി. വൻ സന്നാഹവുമായാണ് ഇത്തവണ ബി.ജെ.പി കളത്തിലിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ മുതൽ നിരവധി കേന്ദ്രമന്ത്രിമാരും പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദ മുതൽ ദേശീയ നേതാക്കളും പ്രചാരണത്തിനിറങ്ങി.
മെട്രോമാൻ ഇ. ശ്രീധരൻ, വൈസ് ചാൻസലർമാരായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. അബ്ദുൾ സലാം തുടങ്ങി പ്രമുഖരെ സ്ഥാനാർത്ഥികളാക്കിയിട്ടും ആരും നിലം തൊട്ടില്ല.
ഇടത് - വലത് മുന്നണികളിൽ കേന്ദ്രീകൃതമായ ബൈപോളാർ രാഷ്ട്രീയം മാറ്രിക്കൊണ്ടുവരികയെന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാൽ, ചില സീറ്രുകളിൽ രണ്ടാം സ്ഥാനത്തെത്തിയതാണ് ആകെ നേട്ടം. കേരളത്തിൽ കോൺഗ്രസ് തകരുന്നതോടെ ആ വിടവിലൂടെ ജയിച്ചുകയറാമെന്നായിരുന്നു ബി.ജെ.പിയുടെ പദ്ധതി. ഇടതുപക്ഷം അധികാരം നിലനിറുത്തിയാലും രണ്ടക്കം അംഗങ്ങൾ സഭയിലുണ്ടെങ്കിൽ പ്രതിപക്ഷത്തിന്റെ റോൾ നിർവഹിക്കാമെന്നും കണക്കുകൂട്ടി. പക്ഷേ എല്ലാം മനക്കോട്ട മാത്രമായി.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് പൊരുതിത്തോറ്റു എന്നു പറയാമെങ്കിലും കോന്നിയിൽ മൂന്നാം സ്ഥാനത്താണ്. സിറ്രിംഗ് സീറ്രായ നേമത്ത് കുമ്മനവും പാലക്കാട്ട് ഇ. ശ്രീധരനും അവസാന റൗണ്ടു വരെ മുന്നേറിയിട്ട് വീണത് പാർട്ടിക്ക് വലിയ ആഘാതമായി.
വട്ടിയൂർക്കാവിൽ വി.വി. രാജേഷും ചാത്തന്നൂരിൽ ഗോപകുമാറും പാലക്കാട് ഇ. ശ്രീധരനും മലമ്പുഴയിൽ സി. കൃഷ്ണകുമാറും കാസർകോട് ശ്രീകാന്തും രണ്ടാം സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |