തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പ്രധാന മണ്ഡലങ്ങളിലെ അവലോകന യോഗങ്ങളിൽ ബി.ജെ.പി സംസ്ഥാന നേതാക്കൾ പങ്കെടുക്കും.രണ്ടു നേതാക്കൾ അടങ്ങുന്ന ഏഴ് സംഘങ്ങളാണ് എ പ്ലസ്, എ മണ്ഡലങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലുണ്ടായ സംഘടനാപരമായ ദൗർബല്യങ്ങളാണ് പരിശോധിക്കുക. അതേസമയം തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രാജിവയ്ക്കേണ്ടതില്ലെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന സംസ്ഥാന കോർ കമ്മിറ്രി യോഗത്തിലും കേന്ദ്രനേതാക്കൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സുരേന്ദ്രൻ ചുമതലയേറ്റ് അധികകാലം കഴിയുന്നതിന് മുമ്പ് കൊവിഡ് വ്യാപനമുണ്ടായതിനാൽ വേണ്ട വിധത്തിൽ സംഘടനയെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും നേതാക്കൾ വിലയിരുത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻകൈയെടുക്കാനും പാർട്ടി സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചു.
പിന്നാക്ക വോട്ടിൽ ചോർച്ച
2016ൽ ബി.ഡി.ജെ.എസ് സാന്നിദ്ധ്യത്തിന്റെ ഭാഗമായി ലഭിച്ച പിന്നാക്ക വോട്ടുകളിൽ ഇത്തവണ ചെറിയ തോതിൽ ചോർച്ചയുണ്ടായതായാണ് കേന്ദ്ര നേതാക്കളുടെ വിലയിരുത്തൽ.
ബി.ജെ.പിക്ക് ജയസാദ്ധ്യതയുണ്ടായിരുന്ന നേമം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടായി.
നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ സാന്നിദ്ധ്യം മൂലം ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാൻ മുരളീധരന് കഴിഞ്ഞില്ല.
ഘടകകക്ഷികളുടെ വോട്ട് വിഹിതം ഒഴിവാക്കിയാൽ ബി.ജെ.പിക്ക് കാര്യമായ വോട്ട് കുറവില്ല. അതേസമയം നിരവധി മണ്ഡലങ്ങളിൽ വോട്ട് വർദ്ധിച്ചെന്നും യോഗം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |