ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനത്തിൽ മങ്ങിയ കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള വഴികളും ഉത്തർപ്രദേശ് അടക്കം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങളും ചർച്ച ചെയ്യാൻ ബി.ജെ.പി ജനറൽസെക്രട്ടറിമാരുടെ രണ്ടു ദിവസത്തെ യോഗം തുടങ്ങി. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും ഉടൻ ഉണ്ടാവാമെന്നാണ് സൂചന. യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും ചർച്ച നടത്തി.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചതിനാൽ കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ വീഴ്ച പറ്റിയെന്ന അഭിപ്രായം നേതാക്കൾക്കുണ്ട്. അതിനാൽ കൊവിഡ് മൂന്നാം തരംഗത്തെ തടഞ്ഞും ഡിസംബറിനു മുൻപേ വാക്സിനേഷൻ പൂർത്തിയാക്കിയും പ്രതിച്ഛായ വീണ്ടെടുക്കണമെന്നാണ് വികാരം. ഇതിന്റെ ഭാഗമായി മന്ത്രിസഭയിൽ ചില മാറ്റങ്ങൾ ഉടൻ വന്നേക്കും. കൊവിഡ് മൂലം നേരത്തെ മാറ്റിവച്ച മന്ത്രിസഭാ പുനഃസംഘടന ജൂലായിൽ വർഷകാല സമ്മേളനത്തിന് മുൻപ് നടപ്പാക്കുമെന്നും കേൾക്കുന്നു. മന്ത്രിസഭയിലുള്ള ചിലർക്ക് പാർട്ടി ചുമതല നൽകിയേക്കും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ജെ.പി. നദ്ദയ്ക്കൊപ്പം സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും പങ്കെടുത്തിരുന്നു.
അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിൽ അധികാരം നിലനിറുത്താനും പഞ്ചാബിൽ കോൺഗ്രസിൽ നിന്ന് ഭരണം പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങൾക്ക് രൂപം നൽകി ഒരുക്കങ്ങൾ ആരംഭിക്കാനാണ് നീക്കം. യു.പിയിൽ കൊവിഡ് വ്യാപനവും മറ്റും യോഗി ആദിത്യനാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭരണവിരുദ്ധവികാരം തണുപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്ര നേതൃത്വം തുടക്കമിട്ടു. പാർട്ടി ഭരിക്കുന്ന ഗുജറാത്ത്, ഗോവ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളും അടുത്ത കൊല്ലം തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പുകൾ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാവും.
ബി.ജെ.പി ഏറ്റവും അധികം ശ്രദ്ധ കേന്ദ്രീകരിച്ച പശ്ചിമ ബംഗാളിൽ അധികാരത്തിലേറാൻ കഴിയാതിരുന്നതും കേരളത്തിൽ അടക്കം പ്രകടനം മോശമായതും യോഗം ചർച്ച ചെയ്യും.
ജനറൽ സെക്രട്ടറിമാരായ കൈലാഷ് വിജയ്‌വർഗിയ, ഭൂപേന്ദർ യാദവ്, സി.ടി.രവി, ദുഷ്യന്ത് ഗൗതം, ഡി. പുരന്ദേശ്വരി, അരുൺ സിംഗ്, ദിലീപ് സൈകിയ, സംഘടനാ ചുമതലയുള്ള ബി.എൽ. സന്തോഷ്, സംഘടനാ ജോയിന്റ് ജനറൽ സെക്രട്ടറി ശിവപ്രകാശ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |