കൊച്ചി: മൂന്നു പൊടിക്കുഞ്ഞുങ്ങളെ ഒരുമിച്ച് ലാളിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് അൻപത്തിയഞ്ചുകാരിയായ സിസി ജോർജ്. ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ വീട്ടിൽ ജോർജ് ആന്റണിക്കും ഭാര്യ സിസി ജോർജിനും മുപ്പത്തിയഞ്ചു വർഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയതാണ് ഈ പൊന്നോമകളെ. രണ്ട് ആൺകുഞ്ഞുങ്ങളും ഒരു പെൺകുഞ്ഞും. ജൂലായ് 22ന് പിറന്ന കൺമണികളുമായി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. കൊവിഡ് കാലമായതിനാൽ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നില്ല. മക്കൾക്ക് റേഡിയേഷൻ ഏൽക്കുമെന്ന ഭയത്താൽ മൊബൈൽ ഫോൺ മാറ്റിവച്ചു.
കുഞ്ഞുങ്ങൾക്കൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് ഈ ദമ്പതികൾ. അവർ നന്ദി പറയുന്നത് ദൈവത്തിനും പിന്നെ, മൂവാറ്റപുഴ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർ സബൈൻ ശിവദാസിനുമാണ്.
വന്ധ്യതാചികിത്സയ്ക്ക് പ്രശസ്തമായ ഈ ആശുപത്രിയിലെ ഐ.വി.എഫ് ഇക്‌സി ചികിത്സയാണ് തുണയായത്. എട്ടരമാസമായപ്പോൾ സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.
35 വർഷം മുമ്പ് വിവാഹിതരായ ഇവർ ഒരുവർഷം കഴിഞ്ഞപ്പോൾ മുതൽ ചികിത്സ തുടങ്ങിയിരുന്നു. 18 വർഷം ഗൾഫിലായിരുന്നു ഇരുവരും. നാട്ടിലെത്തി ബിസിനസ് ആരംഭിച്ചു. ചികിത്സയും പ്രാർത്ഥനയും തുടർന്നിട്ടും കുഞ്ഞിക്കാൽ കാണാനുള്ള മോഹം സഫലമായില്ല. ചികിത്സ നിറുത്തും, വീണ്ടും തുടരും... ഇതായിരുന്നു പതിവ്.
അമിത രക്തസ്രാവത്തിന് ചികിത്സതേടി കഴിഞ്ഞവർഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതാണ് വഴിത്തിരിവായത്. ഗർഭപാത്രം നീക്കംചെയ്യാമെന്നാണ് കരുതിയത്. ഗർഭപാത്രത്തിന് കരുത്തുണ്ടെന്നും കുഞ്ഞിനുവേണ്ടിയുള്ള ശ്രമം തുടരണമെന്നും ഡോക്ടർ ഉപദേശിച്ചു.
അങ്ങനെയാണ് ഡോ. സബൈൻ ശിവദാസിന്റെ ചികിത്സ തേടിയത്. വൈകാതെ ഗർഭിണിയായി. ആശുപത്രിക്ക് അടുത്ത് വാടകവീട്ടിലേക്ക് താമസം മാറ്റി. സ്‌കാനിംഗിൽ മൂന്ന് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടതോടെ ഡോക്ടർക്ക് ആശങ്കയായി. ഒരു കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കണമെന്ന നിർദ്ദേശത്തോട് ദമ്പതികൾ യോജിച്ചില്ല. കാര്യമായ സങ്കീർണതകളില്ലാതെ പ്രസവം കഴിഞ്ഞതോടെ ഡോക്ടർക്ക് ആശ്വാസമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |