പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' തീയേറ്ററിൽ നിറഞ്ഞ സദസിൽ ഓടിക്കൊണ്ടിരിക്കുകയാണ്. പ്രശസ്ത സാഹിത്യകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ നോവലും ചർച്ചയായിരുന്നു. ആടുകളും കഥാപാത്രമായ നജീബും തമ്മിൽ നോവലിലുള്ള വൈകാരിക ബന്ധം സിനിമയിൽ ഇല്ലെന്ന തരത്തിലുള്ള ചർച്ചകളും ഇതിന് പിന്നാലെ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി.
സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്ലെസി ഇതേ കുറിച്ച് തുറന്നുപറയുന്നത്. 'നോവലിൽ ലൈംഗിക ആസക്തിയെന്നോണം ആടുകൾക്കൊപ്പം ലയിക്കുന്ന നജീബിനെ നമ്മൾ കാണുന്നുണ്ട് ?, പക്ഷേ, അത്തരം രംഗങ്ങളൊന്നും സിനിമയിൽ ഇല്ല. അങ്ങനെ ഷൂട്ട് ചെയ്തിരുന്നോ? താങ്കൾ ഒഴിവാക്കിയതാണോ? സെൻസർ ബോർഡ് പറഞ്ഞിട്ട് കട്ട് ചെയ്തതാണോ?' ഈചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബ്ലെസി.
ബ്ലെസിയുടെ വാക്കുകളിലേക്ക്...
'ഈ ചോദ്യത്തിന് കുറച്ചുകൂടെ വ്യക്തതയിൽ മറുപടി പറയാം. 43 പേജുകളിലായി പറഞ്ഞിട്ടുള്ള ഒരു നോവലാണ് ഞാൻ തിരക്കഥയാക്കാൻ ശ്രമിച്ചിട്ടുള്ളത്. 43 പേജും ഞാൻ എഴുതി ചെയ്യണമെന്നുണ്ടെങ്കിൽ എനിക്ക് ഒരു എട്ടോ പത്തോ സിനിമകൾ ചെയ്യേണ്ടി വരും. കാരണം അത്രയും ഡീറ്റേയിലായിട്ട് അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ലോകത്തുള്ള അഡാപ്റ്റഡായിട്ടുള്ള ഒരു സ്‌ക്രിപ്റ്റും സ്വാംശീകരിച്ച് മാത്രമേ ചെയ്യാറുള്ളൂ. ആ ഒരു ഉത്തരവാദിത്തം മാത്രമേ തിരക്കഥാകൃത്തിനുള്ളൂ.
തുടക്കം മുതൽ ഞാൻ പറയുന്നുണ്ട്, നോവലിലുള്ള എന്റെ വേർഷനാണ് സിനിമ. പുസ്തകത്തിലില്ലാത്ത ഒരുപാട് കാര്യങ്ങൾ ഞാൻ പറയുന്നുണ്ട്. ആടുകളുമായി ആത്മീയ തലത്തിൽ സംസാരിക്കുന്നുണ്ട്. പുസ്‌കത്തിൽ വരുന്ന ഡയലോഗുകൾ തീയേറ്ററിൽ കേൾക്കുമ്പോൾ അരോചകമായി തോന്നും. ആൾക്കാർ കൂവും. സിനിമയ്ക്ക് വലിയൊരു ഇമോഷണൽ കണ്ടിന്യൂവിറ്റിയുണ്ട്. അത് പക്ഷേ, പുസ്തകത്തിനില്ല. നാടിനോടും വീടിനോടും നജീബിനുള്ള ബന്ധത്തിൽ തന്നെ പുസ്തകവും എന്റെ കഥാപാത്രവുമായി വ്യത്യാസമുണ്ട്.
അദ്ദേഹം അവസാനം അവിടെ നിന്ന് യാത്ര പറയുന്നത് വരെ അയാളുടെ ഉണങ്ങിയ കണ്ണിമാങ്ങ മണം സൂക്ഷിക്കുന്ന നജീബാണ് ഞാൻ അവതരിപ്പിച്ച കഥാപാത്രം. അതുകൊണ്ട് തന്നെ അയാളുടെ ജീവിക്കാനുള്ള പ്രതീക്ഷ കുടുംബമാണ്. ഇത്തരത്തിൽ പോകുന്ന ഒരാൾക്ക് അടുമായി ലൈംഗിക ബന്ധം പുലർത്തിക്കഴിഞ്ഞാൽ, ഈ രംഗത്തെ കുറിച്ച് അന്ന് ഒരുപാട് ഡിസ്‌കഷൻസ് നടന്നിരുന്നു.
എനിക്ക് വേണമെങ്കിൽ അത് ക്രിയാത്മകമായി ചിത്രീകരിക്കാമായിരുന്നു. എന്നാൽ ഇതിന് ശേഷമുള്ള നജീബ്. മനുഷ്യന്റെ വികാരങ്ങൾ നഷ്ടപ്പെടാത്ത ഒരു നജീബായാണ് ഞാൻ കഥാപാത്രത്തെ വളർത്തിക്കൊണ്ടുവരുന്നത്. തീർച്ചയായിട്ടും, ആടുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾ കുറ്റബോധം കൊണ്ട് അലറണം. അല്ലെങ്കിൽ അയാൾ ഭ്രാന്തമായ ഒരു അവസ്ഥയിലൂടെ കടന്നുപോകണം. എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ട ഒരു അവസ്ഥയിലൂട അയാൾ ജീവിക്കണം. ഇതൊന്നും ഈ സിനിമയ്ക്ക് അനുകൂലമായ കാര്യമല്ല'- ബ്ലെസി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |