കൊച്ചി: കുപ്പിവെള്ളത്തിന് വില 13 രൂപയായി സർക്കാർ നിശ്ചയിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്‌ചറേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജികളിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കി കേന്ദ്രസർക്കാർ രണ്ടു മാസത്തിനകം സത്യവാങ്മൂലം നൽകാനും കോടതി നിർദ്ദേശിച്ചു. അധികാരപരിധി മറികടന്ന് അവശ്യസാധന നിയന്ത്രണ നിയമത്തിൽ ഉൾപ്പെടുത്തി വില നിയന്ത്രിക്കുകയാണ് ചെയ്തതെന്ന് ഹർജിയിൽ പറയുന്നു.
മിതമായ നിരക്കിൽ കുപ്പിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് അവശ്യ സാധന നിയന്ത്രണ നിയമത്തിൽ ഉൾപ്പെടുത്തി വില നിശ്ചയിച്ചതെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, കുടിവെള്ളം 1955 ലെ കേന്ദ്ര അവശ്യ സാധന നിയമത്തിന്റെ പരിധിയിലാണ് ഉൾപ്പെടുന്നതെന്നും കേന്ദ്ര സർക്കാരിനാണ് വില നിശ്ചയിക്കാൻ അധികാരമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |