തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ജൂൺ 3ന് സുപ്രീംകോടതി വിധി വന്നശേഷം, ഇളവ് ലഭിക്കാൻ മൂന്നു മാസത്തിനകം ജനവാസമേഖല സംബന്ധിച്ച ഉപഗ്രഹചിത്രം തയ്യാറാക്കി ആക്ഷേപം നൽകണമെന്ന കോടതി നിർദ്ദേശം അവഗണിച്ചതാണ് സംസ്ഥാനത്ത് സ്ഥിതി വഷളാകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ അടുത്തകാലത്താണ് ഇക്കാര്യത്തിൽ കാര്യമായ അനക്കം വച്ചത്. റവന്യു, തദ്ദേശ, കൃഷി വകുപ്പുകളുടെ ഏകോപനമില്ലാത്തതും തിരിച്ചടിയായി. എല്ലാം വനംവകുപ്പിന്റെ തലയിൽവച്ച് മറ്റ് വകുപ്പുകൾ മാറി നിൽക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
കോടതി വിധിയെ തുടർന്ന് സെപ്തംബർ മൂന്നിനകം ഇളവിനായി ബന്ധപ്പെട്ട രേഖകൾ സഹിതം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനും എംപവേർഡ് കമ്മിറ്റിക്കും നൽകണമായിരുന്നു. കേന്ദ്ര സർക്കാർ വഴിയാണ് ഇളവ് ലഭിക്കാനുള്ള അപേക്ഷ കോടതി പരിഗണിക്കുക. മറ്റു പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയിട്ടും കേരളത്തിന് മുന്നോട്ടു പോകാനായില്ല. ജനുവരി 11ന് കേസ് പരിഗണിക്കുമ്പോൾ വിധി വന്ന് ഏഴുമാസം കഴിയും.
മറ്റു വകുപ്പുകളുടെ ഏകോപനവും ഇടപെടലും കേസിന്റെ വിധി വന്നയുടൻ ഉണ്ടായിരുന്നെങ്കിൽ വിഷയം ഇത്രയും സങ്കീർണമാകുമായിരുന്നില്ല. 10 ലക്ഷം ഏക്കർ കൃഷിയിടം ബഫർ സോണിന്റെ പരിധിയിൽ വന്നാൽ കാർഷികോത്പാദനത്തിൽ വലിയ തിരിച്ചടി ഉണ്ടാകും എന്നറിയാമായിരുന്നിട്ടും ഇതേക്കുറിച്ച് സാമാന്യ പരിശോധന പോലും കൃഷിവകുപ്പ് നടത്തിയില്ല. ഭൂമിയുടെ സർവേ നമ്പറുകൾ കൈവശമുള്ള റവന്യു വകുപ്പും കെട്ടിടങ്ങളുടെ വിശദവിവരങ്ങൾ കൈവശമുള്ള തദ്ദേശ വകുപ്പും അനാസ്ഥ തുടർന്നു.
സുപ്രീംകോടതിയിൽ സംസ്ഥാനം നേരിട്ട് നൽകിയ പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കുമെന്നോ, ഇളവ് അനുവദിക്കുമെന്നോ ഉറപ്പില്ല. അതിനാലാണ് കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരാൻ സംസ്ഥാനം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇന്നലെയും കേരളത്തിന് വേണ്ടി ഹാജരാകുന്ന സ്റ്റാൻഡിംഗ് കോൺസൽ, അഡ്വക്കേറ്റ് ജനറൽ എന്നിവരുമായി വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തി. അഞ്ചിനകം കേസിൽ കക്ഷിചേരാനുള്ള അപേക്ഷ നൽകാനായി രേഖകൾ തയ്യാറാക്കി വരികയാണ്.
പരിഹാര വഴി
സുപ്രീംകോടതി നിർദ്ദേശപ്രകാരം തയ്യാറാക്കിയ ഉപഗ്രഹ ചിത്രം മാത്രമേ കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജാരാക്കാനാവൂ. അതിനാൽ, ലഭിക്കുന്ന പരാതികളിൽ അടിയന്തരമായി ഫീൽഡ് പരിശോധന പൂർത്തിയാക്കി സർവേ നമ്പർ അടക്കം ഉപഗ്രഹ ചിത്രത്തിൽ ഉൾപ്പെടുത്തുക മാത്രമാണ് പോംവഴി.
ബഫർസോണിൽ
ശുഭപ്രതീക്ഷ: വനംമന്ത്രി
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ ശുഭപ്രതീക്ഷയുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. സുപ്രീംകോടതിയിൽ കക്ഷിചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകും. മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചില എൻ.ജി.ഒ സംഘടനകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. വന്യജീവി സങ്കേതം ആവശ്യമാണോയെന്ന കാര്യം വരെ ചർച്ച ചെയ്യുന്നുണ്ട് , പക്ഷേ അക്കാര്യങ്ങളൊന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |