തിരുവനന്തപുരം:ബഫർസോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി 11 ന് വാദം കേൾക്കുമെങ്കിലും കേരളം നേരത്തെ നൽകിയ പുനഃപരിശോധനാ ഹർജി ഇതോടൊപ്പം പരിഗണിക്കാൻ സാദ്ധ്യതയില്ല.
അതിനാൽ ഉപഗ്രഹ സർവേയിലൂടെ സംസ്ഥാനം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ജനവാസ മേഖലകളുടെ വിവരം ചേർക്കാൻ കൂടുതൽ സമയം ലഭിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കുന്നതിൽ സംസ്ഥാനത്ത് ആശങ്ക ഉയർന്നിരുന്നു. അതിന് മുമ്പ് ബഫർസോണിലെ ജനവാസമേഖലയുടെ കൃത്യമായ വിവരങ്ങൾ കോടതിക്ക് നൽകാനാവാതെ വരുമെന്നായിരുന്നു ആശങ്ക. അതിനാലാണ് പരാതി നൽകുന്ന അവസാന തീയതി ഈ മാസം 7 ആയി നിജപ്പെടുത്തി ഫീൽഡ് പരിശോധന വേഗത്തിലാക്കിയത്. കേസ് പരിഗണിക്കാൻ ഇനിയും ദിവസങ്ങൾ ലഭിക്കുമെന്നതിനാൽ അതിന് മുമ്പ് ഫീൽഡ് പരിശോധന നടത്തി മൊബൈൽ ആപ്ലിക്കേഷനിലൂടെ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്താമെന്നാണ് പ്രതീക്ഷ.
പരാതി നൽകാൻ മൂന്ന് ദിവസം
ഇനി മൂന്ന് ദിവസങ്ങളാണ് പരാതി നൽകാനുള്ളത്. ഇന്നലെ വരെ 26,030 പരാതികൾ കിട്ടി. അതിൽ 18 എണ്ണം പരിഹരിച്ചു. ഫീൽഡ് പരിശോധന ധൃതഗതിയിലാണ്. എറണാകുളം ജില്ലയിലെ മംഗളവനം പക്ഷിസങ്കേതത്തിന് ചുറ്റുമുള്ള മുളവുകാട് പഞ്ചായത്ത്, കൊച്ചിൻ കോർപറേഷൻ എന്നിവിടങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടില്ല. ഒരാഴ്ചക്കകം മുഴുവൻ സ്ഥലങ്ങളിലുമെത്തി അസറ്റ് മാപ്പർ ആപ്ലിക്കേഷനിലൂടെ വസ്‌തുവിവരങ്ങൾ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ഹർജി പരിഗണിക്കും മുൻപ് ഫീൽഡ് പരിശോധന പൂർത്തിയായില്ലെങ്കിൽ ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. മേഖലയിൽ നിരവധി ജനവാസകേന്ദ്രങ്ങൾ ഉണ്ടെന്നും അതിന്റെ വിവര ശേഖരണത്തിന് ഹെൽപ് ഡെസ്‌ക് രൂപീകരിച്ച് നടപടികൾ നടക്കുകയാണെന്നും കോടതിയെ ബോദ്ധ്യപ്പെടുത്തും. ഫീൽഡ് പരിശോധന പൂർത്തിയാക്കി സർവേ നമ്പർ അടക്കം ഉൾപ്പെടുത്തി കോടതിയിൽ സമർപ്പിക്കാൻ സമയം ആവശ്യപ്പെടും .
കക്ഷിചേരാൻ
അപേക്ഷ ഉടൻ
കേന്ദ്രഹർജിയിൽ കക്ഷി ചേരാൻ ഇതിനകം തയ്യാറാക്കിയ അപേക്ഷ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്‌ണക്കുറുപ്പും കേരളത്തിന്റെ സ്റ്റാൻഡിംഗ് കോൺസലും അംഗീകരിച്ചു.വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേരത്തെ ഇവരുമായി ചർച്ച നടത്തിയിരുന്നു. ഇന്നോ നാളെയോ കേന്ദ്ര ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |