തിരുവനന്തപുരം: ബഫർ സോൺ പ്രക്ഷോഭം ഊർജ്ജിതമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി യോഗം തീരുമാനിച്ചു. ബഫർസോൺ സംബന്ധിച്ച് നിലനിൽക്കുന്ന എല്ലാ ആശങ്കകൾക്കും പ്രതിസന്ധികൾക്കും അടിസ്ഥാനം പിണറായി സർക്കാരിന്റെ കാര്യക്ഷമതയില്ലായ്‌മയും അവധാനതയില്ലാത്ത തീരുമാനങ്ങളുമാണ്. ഒരു ജനതയെയാകെ ഇരുട്ടിൽ നിറുത്തി നുണപ്രചാരണം നടത്തുകയാണ് മുഖ്യമന്ത്രിയും സർക്കാരുമെന്നും കെ.പി.സി.സി പ്രസ്താവനയിൽ പറഞ്ഞു.
ബഫർസോൺ വിഷയത്തിൽ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ സണ്ണി ജോസഫ് ചെയർമാനായും മാത്യൂ കുഴൽ നാടൻ എം.എൽ.എ കൺവീനറായുമുള്ള സമിതി രൂപീകരിച്ചു. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിനു സമർപ്പിക്കേണ്ട നിർദ്ദേശങ്ങളെയും പ്രസിദ്ധീകരിച്ച മാപ്പിനെയും സംബന്ധിച്ച് ഇപ്പോഴും കൃത്യതയോ വ്യക്തതയോ ഇല്ല. സർക്കാർ സമർപ്പിച്ചിട്ടുള്ള മാപ്പ് പ്രകാരം ജനവാസ മേഖലകളും കൃഷിടിയങ്ങളും തോട്ടങ്ങളും വാണിജ്യകെട്ടിടങ്ങളുമടക്കം ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് ആ മേഖലയിലെ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും ആ മേഖലയുടെ വികസനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.ബഫർ സോൺ വിഷയത്തിൽ സർക്കാർ പിടിവാശിയും ദുരഭിമാനവും വെടിയാൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |